തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ അടയ്‌ക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം. പിഴ അടയ്‌ക്കാത്ത വാഹനങ്ങളുടെ പുക ഡിസംബർ ഒന്നു മുതൽ പരിശോധിക്കില്ലെന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം സംസ്ഥാനത്ത് വാഹന അപകടങ്ങൾ കുറഞ്ഞെന്നും യോഗം വിലയിരുത്തി. നിയമം ലംഘിക്കുന്നവർക്ക് അധിക തുക ചുമത്താനും ഇൻഷുറൻസ് പുതുക്കും മുമ്പ് നിയമ ലംഘനങ്ങളുടെ പിഴ അടയ്‌ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാനുമാണ് തീരുമാനം. ഇതിനായി കമ്പനി മേധാവികളുമായി ഈ മാസം 15ന് തിരുവനന്തപുരത്ത് ചർച്ച നടത്തും.
ഈ മാസം എംപിമാരുടേതും എംഎൽഎമാരുടേതുമായി 13 വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്. നിയമലംഘനങ്ങളെ പറ്റിയുള്ള പരാതികൾ ഓൺലൈനായി ഇ ചെല്ലാൻ വെബ്സൈറ്റിൽ സമർപ്പിക്കാമെന്നും അറിയിച്ചു. യോഗത്തിൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത്, കെൽട്രോൺ സി.എം.ഡി നാരായണ മൂർത്തി എന്നിവർ പങ്കെടുത്തു.















