തൃശൂർ: പല്ലുവേദനയുമായി ആശുപത്രിയിലെത്തിയ മൂന്നര വയസുള്ള കുഞ്ഞ് ചികിത്സയ്‌ക്കിടെ മരിച്ചു. തൃശൂർ മുണ്ടൂർ സ്വദേശി പാറമേൽ വീട്ടിൽ ആരോണാണ് മരിച്ചത്. കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം. കുട്ടിയുടെ മരണത്തിന് പിന്നാലെ ചികിത്സാപ്പിഴവ് നടന്നതായി ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കുന്നംകുളം മലങ്കര ആശുപത്രിയുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
പല്ലുവേദനയുമായി ബന്ധപ്പെട്ടാണ് കുട്ടിയെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്ന് രാവിലെ റൂട്ട് കനാൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കി. ഇതിന് പിന്നാലെ കുട്ടിയുടെ മരണവാർത്തയാണ് മാതാപിതാക്കളെ തേടിയെത്തിയത്. ഇതോടെ ചികിത്സ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു. കുന്നംകുളം മലങ്കര ആശുപത്രിയിൽ ബന്ധുക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. കുന്നംകുളം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. കെവിൻ – ഫെൽജ ദമ്പതികളുടെ മകനാണ് അന്തരിച്ച ആരോൺ.