ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകൾക്കായി 6,000 തൊഴിലവസരങ്ങളും പാർപ്പിട സൗകര്യങ്ങളും സർക്കാർ ഒരുക്കിയതായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ.
ആകെ അനുവദിച്ച വീടുകളിൽ 1,665 എണ്ണം ഇതിനകം നിർമിച്ചു കഴിഞ്ഞു. അമർനാഥ് തീർഥാടകർക്കായി ജമ്മുവിൽ മൂന്ന് ഭവനങ്ങൾ കൂടി നിർമ്മിക്കുമെന്ന് സിൻഹ പറഞ്ഞു . ഇതിനായി 200 കോടി രൂപ നൽകി, ശ്രീനഗറിലെ പാന്ത ചൗക്കിൽ 3.5 ഏക്കർ സ്ഥലത്ത് മറ്റൊരു ഭവൻ കൂടി നിർമ്മിക്കുന്നുണ്ട് .
ഈ വർഷം മേയിൽ ശ്രീനഗറിൽ നടന്ന ജി 20 യോഗത്തിന് ശേഷം കശ്മീർ സന്ദർശിക്കുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇരട്ടിയിലേറെ വർധനയുണ്ടായെന്നും കല്ലേറ് കുറയുകയും ആളുകൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുകയും ചെയ്തതോടെ താഴ്‌വരയിൽ സ്ഥിതിഗതികൾ മാറിയെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരി കുടിയേറ്റക്കാർക്കുള്ള പുനരധിവാസ പദ്ധതിയെ പരാമർശിച്ച്, കശ്മീരിൽ രണ്ട് ഘട്ടങ്ങളിലായി 6,000 ജോലികൾക്കും 6,000 വീടുകൾക്കും അംഗീകാരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കശ്മീരിൽ സാഹചര്യം മാറിയെന്നും 90 ശതമാനം ആളുകളും സംതൃപ്തരാണെന്നും രാത്രി ജീവിതവും സംഗീതവും സിനിമയും കാശ്മീരിലേക്ക് മടങ്ങിയെത്തിയെന്നും വരും തലമുറ ആത്മവിശ്വാസം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.