ടെൽ അവീവ്: ഹമാസിന്റെ ആയുധ നിർമ്മാണത്തിന് നേതൃത്വം നൽകിയിരുന്ന ഭീകരൻ മുഹ്സിൻ അബു സിനയെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്). ഒറ്റ രാത്രി കൊണ്ട് വ്യോമാക്രമണത്തിലൂടെയാണ് ഭീകരനെ വധിച്ചതും ആയുധനിർമ്മാണശാല തകർത്തതും. ആയുധ നിർമ്മാണത്തിന് നേതൃത്വം നൽകുന്നവരിൽ ഒരാളാണ് മുഹ്സിൻ. റോക്കറ്റും മറ്റ് ആയുധങ്ങളും നിർമ്മിക്കുന്നതിൽ പ്രധാനിയാണ് ഇയാളെന്നും പ്രതിരോധസേന പറഞ്ഞു.
‘ഭീകരവാദികളെ ഇല്ലാതാക്കാനും രാജ്യത്തെ സംരക്ഷിക്കുവാനും ഐഡിഎഫ് പ്രവർത്തിക്കുകയാണ്. ഇന്നലെ രാത്രി സെക്യൂരിറ്റി ഏജൻസികൾക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇസ്രായേൽ യുദ്ധവിമാനം മുഹ്സിൻ അബുവിന്റെ ഒളിത്താവളവും ആയുധ നിർമ്മാണ ശാലയും കണ്ടെത്തുകയും അയാളെ വധിക്കുകയും ചെയ്തു. ഹമാസ് ഇൻഡസ്ട്രീസ് ആൻഡ് വെപ്പൺസ് ഡിപ്പാർട്ട്മെന്റ് തലവനാണ് മുഹ്സിൻ. ഇസ്രായേലിന് നേരെയുള്ള റോക്കറ്റ് ആക്രമണത്തിന് നേതൃത്വം നൽകിയതും അബു തന്നെയാണ്. അടുത്തിടെയായി ലെബനിന് സമീപം നടന്ന യുദ്ധത്തിന്റെ മറുപടിയായാണ് ഐഡിഎഫ് ഇപ്പോഴത്തെ ആക്രമണം നടത്തിയതെന്നും’ ഉദ്യോഗസ്ഥർ അറിയിച്ചു.
നേരത്തെ ഹമാസ് ഭീകരർ യുദ്ധത്തിന് ഉപയോഗിക്കുന്ന ബോംബുകളും ആയുധങ്ങളും, പിടിച്ചെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇസ്രായേൽ പ്രതിരോധ സേന പുറത്ത് വിട്ടിരുന്നു.