ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആ നാലാം സ്ഥാനക്കാർ ആരൊക്കെ… കണക്കിലെ കളികളിൽ ന്യൂസിലൻഡ് വിജയിച്ചതോടെ വിശ്വകിരീടം നേടാനുളള പാകിസ്താന്റെ മോഹങ്ങൾ അവസാനിച്ചു. ശ്രീലങ്കക്കെതിരെ വലിയ മാർജിനിൽ വിജയിച്ചതോടെയാണ് നെറ്റ് റൺ റേറ്റ് കുത്തനെ കൂട്ടി ന്യൂസിലൻഡ് തങ്ങളുടെ സെമി സാധ്യതകൾ സജീവമാക്കിയത്. എന്നാൽ ഈ വിജയമാണ് പാകിസ്താന്റെ നെഞ്ചിൽ ആണി തറച്ചതും. ഇനി അത്ഭുതങ്ങൾ സംഭവിച്ചാലെ പാകിസ്താനും അഫ്ഗാനും സെമിയിലെത്താനാകു.
ശ്രീലങ്കയെ അഞ്ചുവിക്കറ്റിന് തകർത്തതോടെ 99 ശതമാനവും ന്യൂസിലൻഡ് സെമിയുറപ്പാക്കിയിട്ടുണ്ട്. പാകിസ്താന് ഇംഗ്ലണ്ടും അഫ്ഗാനിസ്താന് ദക്ഷിണാഫ്രിക്കയുമാണ് അവസാന മത്സരത്തിലെ എതിരാളികൾ. ഈ മത്സരങ്ങളിൽ വലിയ വിജയം നേടിയില്ലെങ്കിൽ ഇരുടീമുകളും പുറത്താകും. 9 മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് നേടിയ കിവീസിന്റെ റൺറേറ്റ് +0.922-ാണ്. ഇംഗ്ലണ്ടിനെതിരെയുളള മത്സരം മാത്രമാണ് 8 പോയിന്റുളള പാകിസ്താന് ഇനിയുളളത്. +0.036 ആണ് ടീമിന്റെ നെറ്റ് റൺറേറ്റ്. ന്യൂസിലൻഡിന്റെ റൺറേറ്റ് മറികടക്കണമെങ്കിൽ പാകിസ്താൻ റെക്കോർഡ് വിജയം നേടണം. ഇംഗ്ലണ്ടിനെതിരെ ചുരുങ്ങിയത് 287 റൺസിനെങ്കിലും വിജയിച്ചാൽ മാത്രമേ പാകിസ്താന് സെമിയിലെത്താനാകൂ. അതിന് അത്ഭുതങ്ങൾ സംഭവിക്കണം എന്നർത്ഥം. ഇതിന് കഴിഞ്ഞില്ലെങ്കിൽ പാകിസ്താന് പെട്ടിയും തൂക്കി നാട്ടിലോട്ട് മടങ്ങാം.
അവസാന മത്സരത്തിൽ 0.338 റൺറേറ്റുളള അഫ്ഗാനിസ്താന്റെ എതിരാളി ദക്ഷിണാഫ്രിക്കയാണ്. 500 റൺസ് വ്യത്യാസത്തിൽ ജയിക്കാനായില്ലെങ്കിൽ അഫ്ഗാന്റെ സെമി സാധ്യതകൾ വിദൂരമാകും. എതിർ ടീം ആദ്യം ബാറ്റുചെയ്താൽ അഫ്ഗാന്റെ സെമി പ്രതീക്ഷകൾ അവസാനിക്കും. നിലവിലെ സാഹചര്യത്തിൽ അഫ്ഗാൻ പുറത്തായതിന് തുല്യമാണ്. ഇനി അത്ഭുതം സംഭവിച്ചാൽ മാത്രമേ ടീം സെമിയിലെത്തു. പക്ഷേ തലയുർത്തിയാണ് അഫ്ഗാന്റെ നാട്ടിലേക്കുള്ള മടക്കം.