ശ്രീനഗർ : ജമ്മു കശ്മീരിൽ പാകിസ്താൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ബിഎസ്എഫ് ജവാന് വീരമൃത്യു . മിസോറാമിലെ ഐസ്വാൾ സ്വദേശി ലാൽ ഫാം കീമയാണ് വീരമൃത്യു വരിച്ചത് . 2021ൽ അതിർത്തിയിൽ വെടിനിർത്തൽ കരാർ നടപ്പാക്കിയതിന് ശേഷം കശ്മീരിലെ സാംബ ജില്ലയിൽ സംഭവിക്കുന്ന ആദ്യ ആക്രമണമാണിത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കീമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
1998-99 കാലഘട്ടത്തിൽ ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് 12 ഓളം സഹപ്രവർത്തകരുടെ ജീവൻ രക്ഷിച്ച ധീരസൈനികനാണ് ലാൽ ഫാം കീമ . കീമയുടെ വിടവാങ്ങലിന് ശേഷം, അദ്ദേഹത്തിന്റെ അന്നത്തെ കമാൻഡിംഗ് ഓഫീസറാണ് ഈ സംഭവം സമൂഹമാദ്ധ്യമങ്ങളിൽ പങ്ക് വച്ചത് .
പിർ പഞ്ചൽ റേഞ്ചിനു മുകളിലുള്ള ഗൂൽ ഗ്രാമത്തിലെ ഒരു മൺ വീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരരെ നേരിടാനെത്തിയ ടീമിന്റെ ഭാഗമായിരുന്നു ലാൽ ഫാം. സൈനികർ എത്തുമ്പോൾ ഭീകരർ വീട്ടിനുള്ളിൽ ഒളിച്ച നിലയിലായിരുന്നു . എന്നാൽ പിന്നീട് എല്ലാ സൈനികർക്കും നേരെ ഭീകരർ വെടിയുതിർക്കുകയും ഗ്രനേഡ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു . ഇതിനെയെല്ലാം അതിജീവിച്ച് ബിഎസ്എഫ് സംഘം കുടിലിനുള്ളിൽ എത്തുമ്പോൾ വീടിനുള്ളിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. 3 ഭീകരർ കൊല്ലപ്പെട്ടതായി കണ്ടെത്തി. എന്നാൽ ഒരു ഭീകരൻ തന്റെ ഗ്രനേഡിൽ നിന്ന് പിൻ നീക്കം ചെയ്യാൻ ശ്രമിക്കുന്നത് കണ്ടത് ലാൽ ഫാം മാത്രമാണ് . ഒട്ടും വൈകാതെ ലൈറ്റ് മെഷീൻ ഗണ്ണിൽ നിന്ന് വെടിയുണ്ടകൾ ഭീകരന്റെ തലയ്ക്ക് നേരെ പാഞ്ഞു. കീമയുടെ ജാഗ്രത കൊണ്ട് മാത്രമാണ് അന്ന് ഇന്ത്യൻ ഡസൻ സൈനികരുടെ ജീവൻ രക്ഷിക്കപ്പെട്ടത് .