ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗ്രാമി അവാർഡ് ജേതാവായ ഇന്ത്യ-അമേരിക്കൻ ഗായിക ഫാൽഗുനി ഷായും ഒരുമിച്ച മില്ലറ്റ് ഗാനം 2024-ലെ ഗ്രാമി പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. മിലറ്റിന്റെ പ്രാധാന്യം വ്യക്തമാക്കിയ ‘അബൻഡൻസ് ഓഫ് മില്ലറ്റ്സ്’ എന്ന ഗാനമാണ് ഗ്രാമി അവാര്‍ഡ് നോമിനേഷന്‍ നേടിയത്. സംഗീതത്തിലെ ഓസ്‌കർ എന്നറിയപ്പെടുന്ന പുരസ്‌കാരമാണ് ഗ്രാമി പുരസ്‌കാരം.
ഈ വർഷം ജൂണിലാണ് ഈ ഗാനം പുറത്തിറങ്ങിയത്. ഫാൽഗുനി ഷായും ഭർത്താവ് ഗൗരവ് ഷായും ചേർന്നാണ് ഗാനം ആലപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ഗാനത്തിൽ ഉൾപ്പെടുത്തിയായിരുന്നു ഗാനം പുറത്തിറക്കിയിരുന്നത്. ജൂണിലായിരുന്നു ഫാലുവിന്റെ ‘അബൻഡൻസ് ഓഫ് മില്ലറ്റ്സ്’ എന്ന ഗാനത്തിന്റെ ആൽബം പ്രധാനമന്ത്രി പ്രകാശനം ചെയ്തത്. തുടർന്ന് ‘അബൻഡൻസ് ഓഫ് മില്ലറ്റ്സ്’ എന്ന ഗാനത്തെയും ഷായെയും പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു.
ഗാനത്തിനെ കുറിച്ചും തിനയുടെ പ്രാധാന്യത്തെ കുറിച്ചും ഫാൽഗുനി തന്റെ സമൂഹ മാദ്ധ്യമത്തിലും കുറിച്ചിരുന്നു. ഗ്രാമി അവർഡ് ലഭിച്ചതിന് ശേഷം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അവസരത്തിലാണ് മിലറ്റിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലായതെന്നും തുടർന്നാണ് ഇതിനെ കുറിച്ച് ഒരു ഗാനം അവതരിപ്പിക്കാമെന്ന് തീരുമാനിച്ചതെന്നാണ് ഫാൽഗുനി ഷാ നേരത്തെ പറഞ്ഞത്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ഗാനം എത്തിയത്. തിനയുടെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കാൻ കൂടി വേണ്ടിയാണ് രണ്ട് ഭാഷകളിലും ഗാനം ചെയ്തിരിക്കുന്നതെന്നും ഗായിക വ്യക്തമാക്കിയിരുന്നു.
‘അബൻഡൻസ് ഓഫ് മില്ലറ്റ്സ്’ എന്ന ഗാനം 2023 അന്താരാഷ്‌ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും ഫാലു നേരത്തെ വ്യക്തമാക്കിയിരുന്നു. തിനയെ പ്രോത്സാഹിപ്പിക്കാനും മാനവികത ഉയർത്താനുമാണ് ഒരു ഗാനം എഴുതിയതെന്നും കർഷകർക്ക് തിന കൃഷി ചെയ്യാനും ലോകത്തെ പട്ടിണി ഇല്ലാതാക്കാനും അതിലൂടെ സാധിക്കുമെന്നുമാണ് ഗായിക പറഞ്ഞത്. ഈ വർഷം ഐക്യരാഷ്‌ട്രസഭ പ്രഖ്യാപിച്ച പ്രകാരം മില്ലറ്റുകളുടെ അന്താരാഷ്‌ട്ര വർഷമാണ്. ഇതിന്‍റെ ഭാഗമായാണ് ഗാനം എത്തിയത്.