തിരുവനന്തപുരം: ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് മറുപടി നൽകി മാദ്ധ്യമങ്ങോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. പിആർഎസ് വായ്പയുടെ തിരിച്ചടവിന്റെ ബാധ്യത കർഷകനില്ലെന്ന് ആവർത്തിക്കുകയായിരുന്നു മന്ത്രി. കർഷകന് മറ്റ് വായ്പകൾ ഉണ്ടാകാമെന്നും ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാമെന്നുമുള്ള പതിവ് വാചകമായിരുന്നു മന്ത്രി പറഞ്ഞത്.
അതേസമയം സംസ്ഥാനം വൻ വിലക്കയറ്റത്തിൽ മുങ്ങി നിൽക്കുമ്പോഴും സാധാരണക്കാരന് ബാധ്യതയാവില്ലെന്ന സ്ഥിരം പല്ലവി തന്നെയാണ് മാദ്ധ്യമങ്ങളോട് മന്ത്രി പറഞ്ഞത്. സാമ്പത്തിക ബാധ്യത എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ടെന്നും എങ്കിലും വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയിട്ടില്ലെന്നുമാണ് മന്ത്രിയുടെ ന്യായീകരണം. നിലവിൽ വിലക്കയറ്റം എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരന് ബാധ്യതയാവില്ലെന്നും സബ്സിഡി സാധനങ്ങൾക്ക് നിലവിൽ മാസം 50 കോടിയോളം കുടിശിക വരുന്നുണ്ടെന്നും മന്ത്രി വിശദമാക്കി.