കാസർകോട് : അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തിൽ വീണ്ടും മുതലയെ കണ്ടെത്തി . കുളത്തിൽ മുൻപുണ്ടായിരുന്ന സസ്യാഹാരിയായ ബബിയ എന്ന മുതല ഒന്നരവർഷം മുൻപാണ് ചത്തത് . അതിനു പിന്നാലെ ഇപ്പോഴാണ് വീണ്ടും കുളത്തിൽ മുതലയെ കണ്ടതായി ക്ഷേത്രം ഭാരവാഹികൾ സ്ഥിരീകരിക്കുന്നത് .
കാഞ്ഞങ്ങാട് സ്വദേശിയായ ഒരാളാണ് കുളത്തിൽ മുതലയെ കണ്ടെത്തിയതായി ആദ്യം ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത് . ക്ഷേത്രം ജീവനക്കാരും ഭാരവാഹികളും ചേർന്ന് തിരച്ചിൽ നടത്തിയപ്പോൾ മുതലയെ കണ്ടെത്താത്തതിനെ തുടർന്ന് ഇത് വ്യാജ പ്രചരണമാകാം എന്നാണ് ആദ്യം കരുതിയത് . എന്നാൽ വീണ്ടും നടത്തിയ പരിശോധനയിൽ കുളത്തിനുള്ളിലെ മടയിൽ മുതലയെ കണ്ടെത്തുകയായിരുന്നു . മുൻപ് ബബിയ എന്ന മുതലയും ഈ മടയിലാണ് കഴിഞ്ഞിരുന്നത് .
കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് കാസർകോട്ടെ അനന്തപുരം ക്ഷേത്രം. കുമ്പളയിൽ നിന്നും അഞ്ച് കിലോമീറ്റർ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തോളം പ്രസിദ്ധമായിരുന്നു തടാകത്തിലുണ്ടായിരുന്ന മുതലയും.
അവിടെ രാവിലെയും ഉച്ചയ്‌ക്കുമുള്ള പൂജകൾക്ക് ശേഷം നൽകുന്ന നിവേദ്യമായിരുന്നു ബബിയയുടെ ആഹാരം. പൂർണ്ണമായും പൂജയ്‌ക്ക് ശേഷം നിവേദ്യം പൂജാരി കുളത്തിലെത്തി ബബിയക്ക് നൽകുന്നതായിരുന്നു പതിവ്. കുളത്തിലെ മറ്റ് മത്സ്യങ്ങളെ ഒന്നും തന്നെ ബബിയ ഉപദ്രവിക്കാറില്ലായിരുന്നു. സാധാരണ മുതലകളെ പോലെയുള്ള അക്രമസ്വഭാവവും ബബിയ കാണിക്കാറില്ലെന്നതായിരുന്നു .
മുതലയ്‌ക്കുള്ള നിവേദ്യവും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നായിരുന്നു. ഇഷ്ടകാര്യസിദ്ധിക്കാണ് ഭക്തർ സാധാരണയായി ഈ വഴിപാട് നടത്തിയിരുന്നത്.