കോഴിക്കോട്: നവകേരള സദസിന്റെ പേരിൽ ഭീഷണി സന്ദേശം. പ്രചാരണ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കുടുംബശ്രീ അംഗങ്ങൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് ഭീഷണി. കോഴിക്കോട് ഉള്ള്യേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബലരാമനാണ് ഭീഷണി മുഴക്കിയത്.
നവകേരള സദസിൽ പങ്കെടുത്തില്ലെങ്കിൽ വൻ പ്രത്യാഘാതങ്ങൾക്ക് വഴി വെക്കുമെന്ന് സൂചന നൽകി എഡിഎസ് അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വൈസ് പ്രസിഡന്റിന്റെ സന്ദേശം അയച്ചത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് എൻ.എം. ബലരാമൻ.
“യോഗത്തിൽ 90 പേർ പങ്കെടുക്കണം. നവകേരള സദസിൽ പങ്കെടുക്കാത്തവർ, പ്രചാരണ പരിപാടികളിൽ പങ്കെടുക്കാത്തവർ എന്നിവരുടെ തൊഴിലുറപ്പ് മസ്ട്രോൾ അടിക്കുന്നത് വളരെ ശ്രദ്ധിച്ച് വേണം . ഈ ഹാജർ നോക്കിയതിന് ശേഷം മാത്രമേ മസ്ട്രോളിൽ പേര് ഉൾപ്പെടുത്തേണ്ടതുള്ളൂ എന്ന് ഗ്രാമപഞ്ചായത്ത് ഉത്തരവിറക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ഉത്തരവ്.
കേരള സർക്കാരിന്റെ ഗൗരവമാർന്ന പരിപാടിയാണ് നവകേരള സദസ്. കേരളത്തിന്റെയും കേരള ജനതയുടെയും നിലനിൽപ്പിനും മുന്നോട്ടുള്ള പോക്കിനും അത്യാവശ്യമായിട്ടുള്ള പരിപാടിയാണ് നവകേരള സദസ്. തൊഴിലുറപ്പിന്റെയോ മറ്റോ കാര്യം പറഞ്ഞ് ഒഴിയരുത്. അത് നിങ്ങളെ തന്നെയാകും ബാധിക്കുക. നവംബർ 25-ാം തീയതി ഒരു മണിക്കാണ് നിങ്ങളെ വാർഡിൽ നിന്ന് വടശേരിക്ക് പോകാനുള്ള ബസ് വാർഡിലെത്തി ചേരുകയെന്ന് അംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക”-ഭീഷണി സന്ദേശത്തിൽ പറയുന്നു.
നവകേരള സദസ് ആർഭാടമാക്കാൻ ചെലവാകുന്ന പണം കണ്ടെത്താൻ സഹകരണ സംഘങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഭീഷണി സന്ദേശവും. അതത് ജില്ലകളിൽ മന്ത്രിമാർ നവകേരള സദസിന് എത്തുമ്പോൾ നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവ് കണ്ടെത്താൻ വേണ്ടി സഹകരണ സംഘങ്ങൾ സഹകരിക്കണമെന്ന നിർദേശമാണ് സർക്കാർ മുന്നോട്ടുവെച്ചത്.