ടെൽഅവീവ്: ഹമാസിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇസ്രായേൽ സൈന്യം. ഗാസ ആശുപത്രിയിലെ രോഗികളെ ഉൾപ്പെടെ 1,000 പേരെ ബന്ദികളാക്കിയ
ഹമാസ് കമാൻഡറെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഹമാസിന്റെ നാസർ റദ്വാൻ കമ്പനിയുടെ കമാൻഡർ അഹമ്മദ് സിയാമെന്നിനെയാണ് വധിച്ചത്.
ഭീകരാക്രമണങ്ങൾ നടത്തുന്നതിന് വേണ്ടി ഇയാൾ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കരയിലൂടെയുള്ള ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ 46 പേർ കൊല്ലപ്പെട്ടതായും ഗാസയിൽ ഹമാസ് ബന്ദികളാക്കിയ ജനങ്ങളെ മോചിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.
ഹമാസിനെ പൂർണമായും തകർക്കാതെ മടങ്ങിപ്പോകില്ലെന്നും ലോകത്തിനെതിരെ നിൽക്കേണ്ടി വന്നാലും ഹമാസിനെ ഇല്ലാതാക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹമാസിനും ഇസ്ലാമിക് സ്റ്റേറ്റിനുമെതിരെ മുഴുവൻ ശക്തിയുമെടുത്ത് യുദ്ധം ചെയ്യും. ഹമാസിന്റെ പൂർണമായ പതനം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികളുടെ പോസ്റ്റിലേക്ക് ഇസ്രായേൽ ഫൈറ്റർ ജെറ്റ് ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ശനിയാഴ്ച അവർ നടത്തിയ ആക്രമണത്തിന് മറുപടിയാണിതെന്നും സേന വ്യക്തമാക്കി.