കോഴിക്കോട്: കാണാതായ സ്ത്രീയെ കൊന്ന് കൊക്കയിൽ തള്ളിയെന്ന് ആൺ സുഹൃത്തിന്റെ മൊഴി. കുറ്റിക്കാട്ടൂർ സ്വദേശി സൈനബയെയാണ് കൊന്ന് കൊക്കയിൽ തള്ളിയത്. മലപ്പുറം സ്വദേശിയായ മദ്ധ്യവയസ്കനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിൽ കയറ്റികൊണ്ട് പോയി നാടുകാണി ചുരത്തിൽ വച്ച് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്. കൊലയ്ക്ക് ശേഷം മൃതദേഹം കൊക്കയിലേക്ക് തള്ളിയെന്നും ഇയാൾ മൊഴി നൽകി.
ഈ മാസം ഏഴിനാണ് സൈനബയെ കാണാതായത്. സൈനബയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ആൺസുഹൃത്തിന്റെ മൊഴി. ഇയാൾ കുറ്റം സമ്മതിച്ചതായി കസബ പോലീസ് അറിയിച്ചു. സ്വർണം കവരുന്നതിന് വേണ്ടിയാണ് ഇയാൾ സൈനബയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം.
സൈനബയുടെ ദേഹത്ത് 17 പവനോളം സ്വർണം ഉണ്ടായിരുന്നതായും മൃതദേഹം കണ്ടെത്തിയതിന് ശേഷം മാത്രമേ തുടർ നടപടികളിലേക്ക് പോകാൻ സാധിക്കുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.