തിരുവനന്തപുരം: കരമന തമലത്ത് പടക്കകടയ്ക്ക് തീപിടിച്ച സംഭവത്തിൽ ഫോറൻസിക് സംഘവും കെഎസ്ഇബി അധികൃതരും പരിശോധന നടത്തി. കടയുടെ സമീപം പടക്കത്തിന് തീ കൊടുത്തപ്പോൾ ഇതിൽ നിന്നും തീ വീണതാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ സ്ഥിരീകരിക്കാനാകുവെന്ന് പോലീസ് പറയുന്നു. കടയ്ക്ക് മുന്നിലൂടെ വൈദ്യുതി ലൈനുണ്ട്. ഇതിന് താഴെയായി പടക്കങ്ങൾ കടയുടെ മുൻഭാഗത്തായി നിരത്തി വച്ചിരുന്നു.
ശനിയാഴ്ച രാവിലെ പൂജപ്പുര എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി നിർദ്ദേശം നൽകിയിരുന്നു. കടയ്ക്ക് മുകളിലും മുന്നിലുമായി വൈദ്യുത ദീപാലങ്കാരങ്ങളും ഉണ്ടായിരുന്നു. പടക്കം വിൽക്കുന്ന കടയ്ക്ക് ചുറ്റും റോഡിലടക്കം നിരവധി ആളുകൾ പടക്കം കത്തിച്ചിരുന്നു. ഇവിടെ നിന്നും തീപ്പൊരി വീണതാകാം എന്ന സംശയവുമുണ്ട്. തമലം സ്വദേശി രാധാകൃഷ്ണൻ നായരുടെ ഉടമസ്ഥതയിലുള്ള കടയാണ് അഗ്നിക്കിരയായത്.