കൊച്ചി: കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിച്ച് ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മാതാപിതാക്കൾ. മകൾക്ക് നീതി നേടി തരാൻ ഒപ്പം നിന്ന എല്ലാവർക്കും ഈ അച്ഛനും അമ്മയും നന്ദി പറയുന്നു എന്നായിരുന്നു കുട്ടിയുടെ പിതാവ് പറഞ്ഞത്.
തങ്ങളുടെ മകളുടെ ജീവനെടുത്ത കുറ്റവാളിയ്‌ക്ക് വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു മാതാപിതാക്കൾ പ്രതികരിച്ചത്. മനുഷ്യരൂപം പൂണ്ട രാക്ഷസനാണ് അയാൾ. വേറൊരു കുട്ടിക്കും ഇതുപോലൊരു അവസ്ഥ വരരുത്. പ്രതിക്ക് മരണശിക്ഷ നൽകണമെന്നും അതിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു. ഇനി ഇവിടെ തന്നെ ജീവിക്കാനും മക്കളെ ഇവിടുത്തെ സ്‌കൂളുകളിൽ ചേർത്ത് പഠിപ്പിക്കാനുമാണ് തീരുമാനമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു .
അതേസമയം കുറ്റകൃത്യം നടന്ന് 110-ാം നാളിലാണ് ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമനാണ് ശിക്ഷ വിധിച്ചത്. അഞ്ചു വയസുകാരിയുടെ കൊലപാതകം അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതി ഒരു ദയവും അർഹിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസിൽ അസ്ഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. 16 കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ കോടതിയിൽ തെളിഞ്ഞത്. രാവിലെ 11 മണിയോടെയായിരുന്നു എറണാകുളം പോക്‌സോ കോടതിയുടെ നിർണായക വിധി.