എറണാകുളം: ഭക്ഷണ വസ്തുക്കളുടെ പാക്കറ്റിൽ തയ്യാറാക്കിയ തീയതിയും സമയവും നിർബന്ധമായും രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി. കാസർകോട് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി ദേവനന്ദയുടെ അമ്മ നൽകിയ പരാതി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വിദ്യാർത്ഥിനി അടുത്തിടെയാണ് ഷവർമ്മ കഴിച്ചതിനെ തുടർന്ന് മരണപ്പെട്ടത്.
പാഴ്‌സൽ മുഖേനയോ അല്ലാതെയോ വാങ്ങുന്ന ഭക്ഷണ വസ്തുക്കക്കളിലും സമയവും തീയതിയും കുറിക്കണമെന്നും ഹൈക്കോടതി നിർദ്ദേശമുണ്ട്. ഇതു സംബന്ധിച്ചുള്ള കാര്യങ്ങൾ ഹോട്ടലുകളിൽ കൃത്യമായി നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും ഹൈക്കോടതി നിർദ്ദേശം നൽകി.
ഷവർമ്മ കഴിച്ചാണ് തന്റെ മകൾ മരിച്ചതെന്നും ഇതിൽ നടപടികൾ കൈക്കൊണ്ട് തനിക്ക് നഷ്ടപരിഹാരം തരണമെന്നുമായിരുന്നു ദേവനന്ദയുടെ മാതാവിന്റെ ഹർജി. കേസ് പരിഗണിച്ച കോടതിയ്‌ക്ക് മുമ്പാകെ നടപടികൾ വിശദീകരിക്കാനായി ഭക്ഷ്യസുരക്ഷാ കമ്മീഷണർ അഫ്‌സാന പർവീണും ഓൺലൈൻ വഴി ഹാജരായിരുന്നു. മയണൈസ് ഉണ്ടാക്കുമ്പോൾ പച്ചമുട്ട ഉപയോഗിക്കാൻ പാടില്ലെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഷവർമ്മ ഉണ്ടാക്കി വച്ചതിനു ശേഷം നിർദ്ദിഷ്ട സമയത്തിനുള്ളിൽ കഴിക്കാതെ വരുന്നതാണ് അപകടകാരണങ്ങളിൽ പ്രധാനമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.