തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെയാണ് സർക്കാർ നവകേരള സദസിനൊരുങ്ങുന്നത്. ഈ മാസം 18 മുതൽ ഡിസംബർ 24 വരെ നടക്കുന്ന നവകേരള സദസിൽ അത്യാഡംബരം. പരിപാടിക്കായി വാങ്ങിയ അത്യാധുനിക ബെൻസ് ബസിലെ ആദ്യ സീറ്റ് മുഖ്യമന്ത്രിക്ക് നൽകും. ബസിൽ മുഖ്യമന്ത്രിയെ സഹായിക്കാനായി രണ്ട് പേരുണ്ടാകും. ഇവർ കെഎസ്ആർടിസി പ്രത്യേക പരിശീലനം നൽകി.
കാരവാൻ മാതൃകയിലുള്ള സൗകര്യങ്ങളാണ് ബസിലൊരുക്കിയിട്ടുള്ളത്. 25 സീറ്റുകളിൽ ഏറ്റവും മുന്നിലുള്ള പ്രത്യേക സീറ്റാണ് മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ സീറ്റ് എങ്ങോട്ടുവേണമെങ്കിലും തിരിക്കാവുന്ന ഓട്ടോമാറ്റിക് റിക്ലൈനിംഗ് സീറ്റാണ്. പിന്നിലുള്ള മന്ത്രിമാരോട് സംസാരിക്കാനാണിത്. ബയോ ടോയ്ലറ്റിന് പുറമേ ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, ആഹാരം കഴിക്കാൻ പ്രക്യേക സ്ഥലം,വാഷ് ബെയ്‌സിൻ എന്നിവയും ബസിലുണ്ട്.
ബസിന്റെ ബോഡി നിർമ്മാണത്തിന് മാത്രമായി ചെലവായത് 66 ലക്ഷം രൂപയാണ്. ബസിനായി അനുവദിച്ച 1,05,44,000 രൂപയാണ് ബെൻസിന്റെ ഷാസിയുടെ വില. ബസിൽ മുഖ്യമന്ത്രിയുടെ സഹായിയെ കൂടാതെ രണ്ട് സഹായികളുണ്ട്. ഇവർക്കുള്ള പ്രത്യേക പരിശീലനം കെഎസ്ആർടിസി നൽകി. കെഎസ്ആർടിസി ബസുകൾക്കുള്ള കെ.എൽ 15 രജിസ്‌ട്രേഷനാണ് ബസിന് നൽകുന്നത്. ബസ് നവകേരള സദസ്സിന് ശേഷം ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കും എന്നാണ് സർക്കാർ പറയുന്നത്.