തൃശൂർ: എട്ടുവയസുകാരി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ ആറ് മാസങ്ങൾക്ക് ശേഷം വഴിത്തിരിവ്. തിരുവില്വാമലയിൽ അശോകന്റെ മകൾ ആദിത്യശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്നും മറിച്ച് പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണെന്നും ഫോറൻസിക് റിപ്പോർട്ട്.
ഏപ്രിൽ 26-നായിരുന്നു അപകടം നടന്നത്. സംഭവസമയത്ത് കുട്ടിയും മുത്തശ്ശിയും
മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കട്ടിലിൽ കിടന്നു കൊണ്ട് ഫോണിൽ ഗെയിം കളിക്കവെയാണ് കുട്ടിക്ക് അപകടം സംഭവിച്ചതെന്നായിരുന്നു മുത്തശ്ശിയുടെ മൊഴി.
പോലീസിന്റെ അന്വേഷണവും ആ രീതിയിലായിരുന്നു. എന്നാൽ തൃശൂർ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗത്തിലാണ് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം എത്തിച്ചത്. മുറിവുകളുടെ ആഴം കണ്ട് സംശയം തോന്നിയ ഫോറൻസിക് സർജനാണ് വിശദപരിശോധനക്കായി സാംപിളുകൾ ലാബിലേക്ക് അയച്ചത്.
ഇതിന്റെ ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്. പരിശോധനയിൽ പൊട്ടാസ്യം ക്ലോറൈറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. ഇവ പന്നിപ്പടക്കത്തിന്
ഉപയോഗിക്കുന്നവയാണ്. അതിനാൽ ഇത് പന്നി പടക്കത്തിന്റെ അവശിഷ്ടത്തിൽ നിന്നും വന്നതാവാമെന്നാണ് നിഗമനം.
കുട്ടിയുടെ വീട് മലയോരമേഖലയിൽ ആയതിനാൽ പറമ്പിൽ നിന്നോ മറ്റ് ഏതെങ്കിലും സ്ഥലത്ത് നിന്നോ ലഭിച്ച പടക്കം കുട്ടി ആരുടെയും ശ്രദ്ധയിൽപ്പെടാതെ വീട്ടിൽ സൂക്ഷിക്കുകയും കടിച്ച് നോക്കുമ്പോളോ മറ്റോ പൊട്ടിയതാകാമെന്നുമാണ് പ്രാഥമിക നിഗമനം. കുന്നംകുളം എസിപി സി. ആർ സന്തോഷിന്റെ നേതൃത്വത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.