തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. നാല് ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. നർസാപൂർ -കോട്ടയം, കോട്ടയം-നർസാപൂർ, സെക്കന്ദരാബാദ് -കൊല്ലം, കൊല്ലം-സെക്കന്ദരാബാദ് എന്നീ റൂട്ടുകളിൽ നാല് ശബരി സ്പെഷൽ ട്രെയിനുകൾ നാളെ മുതൽ സർവീസ് നടത്തും.
നാളെ വൈകിട്ട് 3.50 -നാണ് ആദ്യ സർവീസ് ആരംഭിക്കുക. നർസാപൂർ-കോട്ടയം സ്പെഷ്യൽ ട്രെയിൻ (07119 ) തിങ്കളാഴ്ച വൈകീട്ട് 4.50ന് കോട്ടയത്തെത്തും. ശേഷം 20-ന് വൈകിട്ട് ഏഴിന് പുറപ്പെടുന്ന കോട്ടയം-നർസാപൂർ സ്പെഷ്യൽ (07120) 21 ന് രാത്രി 9-ന് നർസാപൂരിലെത്തും. ഈ ട്രയിനിൽ രണ്ട് എ.സി ഫസ്റ്റ് ക്ലാസ്, രണ്ട് എ.സി ടു ടിയർ, രണ്ട് എ.സി ത്രീ ടിയർ, 12 സ്ലീപ്പർ, രണ്ട് ജനറൽ കോച്ചുകൾ എന്നിവയാണ് ഉള്ളത്. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പുകൾ ഉള്ളത്.
സെക്കന്ദരാബാദിൽ നിന്ന് നാളെ ഉച്ചക്ക് 2.40ന് പുറപ്പെടുന്ന സെക്കന്ദരാബാദ്-കൊല്ലം സ്പെഷ്യൽ ട്രെയിൻ (07121) തിങ്കളാഴ്ച രാത്രി 11.55 ന് കൊല്ലത്തെത്തും. അടുത്ത ദിവസം പുലർച്ച 2.30 ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന കൊല്ലം-സെക്കന്ദരാബാദ് (07122) സ്പെഷ്യൽ അടുത്ത ദിവസം രാവിലെ 10ന് സെക്കന്ദരാബാദിലെത്തും.
ഒരു എ.സി ഫസ്റ്റ്ക്ലാസ്, മൂന്ന് എ.സി ടു ടിയർ, രണ്ട് എ.സി ത്രീ ടിയർ, 11, സ്ലീപ്പർ, രണ്ട് ജനറൽ എന്നീ കോച്ചുകളാണ് ഈ ട്രെയിയിനിലുള്ളത്. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്.