കഴിഞ്ഞ ദിവസം അന്തരിച്ച നടൻ വിനോദ് തോമസിനെ അനുസ്മരിച്ച് നടി സുരഭി ലക്ഷ്മി. നടന്റെ പെട്ടെന്നുള്ള വേർപാട് വിശ്വസിക്കാനാകുന്നില്ല. എല്ലാവരോടും വളരെ ബഹുമാനത്തോടെ മാത്രമാണ് അദ്ദേഹം പെരുമാറുന്നത്. എപ്പോഴും പാട്ടുകളൊക്കെ പാടി തമാശകൾ പറഞ്ഞ് ഒപ്പമുള്ളവരെ ചിരിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു വിനോദെന്നും സുരഭി പറഞ്ഞു. കുറി എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചത്. സിനിമയുടെ ചിത്രീകരണവേളയിലുണ്ടായ മനോഹരമായ നിമിഷങ്ങളെ കുറിച്ച് സുരഭി ഓർത്തെടുത്തു. വിനോദിനെ കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെ…
‘ വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു നടനായിരുന്നു. ജീവിതത്തിലെ ഓരോ അനുഭവങ്ങളെക്കുറിച്ചും, അഭിനയത്തോടുള്ള ഒടുങ്ങാത്ത ആഗ്രഹവും ആവേശവും നാടകവും പാട്ടും തമാശകളും ചർച്ചകളുമായി. ‘കുറി’ എന്ന സിനിമയിൽ എന്റെ സഹോദരനായി അഭിനയിക്കുന്ന സമയത്താണ് വിനോദേട്ടനെ ഞാൻ പരിചയപ്പെടുന്നത്. പക്ഷേ അതിനു മുൻപേ അദ്ദേഹത്തിന്റെ പാട്ടുകൾ യൂട്യൂബിലൂടെ ഞാൻ കണ്ടിട്ടുണ്ട്. എല്ലാവരോടും ഏറെ ബഹുമാനത്തോടെയും പെരുമാറുന്ന ഒരാൾ. അദ്ദേഹത്തിന്റെ സീനുകൾ കഴിഞ്ഞാലും ലൊക്കേഷനിൽ തന്നെ ഇരിക്കും. നൈറ്റ് ഷൂട്ടുണ്ടെങ്കിൽ പാട്ടും താമശയും പറഞ്ഞ് ഒരു ബഹളമായിരുന്നു. മാം എന്നല്ലാതെ എന്റെ പേര് ഒരിക്കൽ പോലും വിളിച്ചതായി എനിക്ക് ഓർമയില്ല. പല തവണ ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്നെ മാഡം എന്ന് വിളിക്കരുതെന്ന്.
ഒരിക്കൽ ഇത് കേട്ട് സാഗർ സൂര്യ പറഞ്ഞു, ചേച്ചി ഈ ചങ്ങാതി പെണ്ണ് കെട്ടിയാൽ എല്ലാ പ്രശ്‌നങ്ങളും മാറും. കോഴിക്കോട് ഭാഗത്ത് ചേച്ചി നോക്ക് തൃശൂരിൽ ഞാൻ നോക്കാം എന്ന് സാഗർ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി മറ്റൊന്നായിരുന്നു. അതല്ല സ്ത്രീകൾക്ക് എപ്പോഴും നമ്മൾ ബഹുമാനം കൊടുക്കണം. അതുകൊണ്ടുതന്നെ എന്റെ സ്വപ്നവും, എനിക്ക് ഏറ്റവും സന്തോഷം തരുന്നതും അഭിനയമാണ്. ഞാൻ അതിന് പിന്നാലെ പോകുമ്പോൾ എന്റെ ഭാര്യയ്‌ക്ക് വേണ്ടത്ര സമയമോ അവർ ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് എത്താനോ കഴിയില്ല. അതിനേക്കാൾ എന്റെ ജീവിതം ഞാൻ അർപ്പിക്കുന്നത് എന്റെ ‘കല’യ്‌ക്കു വേണ്ടിയാണ്. പക്ഷേ ആഗ്രഹിച്ച സ്ഥാനത്ത് എത്തുന്നതിന് മുൻപേ അദ്ദേഹം വിട പറഞ്ഞു.














