ബെംഗളൂരു: സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയ സാമ്പാറിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കർണാടകയിലെ കൽബുറഗി ജില്ലയിലെ അഫ്‌സൽപൂർ താലൂക്കിലെ ചിന്നംഗേര സർക്കാർ പ്രൈമറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന മഹന്തമ്മ ശിവപ്പയാണ് (7) മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംഭവത്തിൽ രണ്ട് അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്യുകയും ഒരാളെ പുറത്താക്കുകയും ചെയ്തു.
വ്യാഴാഴ്ചയായിരുന്നു സംഭവം. സ്‌കൂളിലെ അടുക്കളയിൽ ഉച്ച ഭക്ഷണത്തിനായി ഉണ്ടാക്കിയ സാമ്പറിൽ വിദ്യാർത്ഥിനി വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിൽ വിദ്യാർത്ഥിനിയ്‌ക്ക് 50 ശതമാനം പൊളളലേറ്റിരുന്നു. ഉടൻ തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കൽബുറഗിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റി. എന്നാൽ കുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റുകയായിരുന്നു. എന്നാൽ കുട്ടിയുടെ നിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. തുടർന്ന് ഇന്ന് പുലർച്ചെ 3.30 ന് വിദ്യാർത്ഥിനി മരിക്കുകയായിരുന്നു.
സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തു. സ്‌കൂളിലെ അടുക്കള ജീവനക്കാർ, പ്രധാന അദ്ധ്യാപിക. ഉച്ച ഭക്ഷണ പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ, വിദ്യാഭ്യാസ ഓഫീസർ, അഫ്‌സൽപൂർ താലൂക്ക് പഞ്ചായത്ത് ഓഫീസർ, ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കെതിരെയുമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് കുട്ടിയുടെ രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
ഉച്ച ഭക്ഷണത്തിനായി തടിച്ചുകൂടിയ വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ സ്‌കൂൾ ജീവനക്കാർക്ക് സാധിച്ചില്ല. വിദ്യാർഥികൾ കൂട്ടത്തോടെ ഭക്ഷണത്തിനായി തടിച്ചുകൂടിയിരുന്നെന്നും ഇവരെ നിയന്ത്രിക്കാൻ സംവിധാനമില്ലാത്തതിനാൽ തിക്കിലും തിരക്കിലും പെട്ടാണ് മകൾ സാമ്പാർ ചെമ്പിലേക്ക് വീണതെന്ന് കുട്ടിയുടെ മാതാവ് ആരോപിച്ചു. അപകടത്തെ ഗൗരവത്തോടെയാണ് കണ്ടതെന്ന് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രതികരിച്ചു.