ഇസ്ലാമാബാദ്: മദ്രസയിലെത്തിയ വിദ്യാർത്ഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഇസ്ലാം മതപണ്ഡിരായ രണ്ട് പേർ അറസ്റ്റിൽ. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ചാക്വലിലുള്ള ജാമിയ അൽ-മുസ്തഫ മദ്രസയിലെ കുട്ടികളെയാണ് ഉസ്താദുമാർ പീഡിപ്പിച്ചത്. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത മദ്രസായിണിതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ലൈംഗിക പീഡനത്തിന് ഇരയായ വിദ്യാർത്ഥികളിൽ ഒരാൾ വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്. മദ്രസയിലെ 15-ഓളം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. ചാക്വലിലുള്ള ആശുപത്രിയിൽ ഇവരെ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ ദേഹത്ത് കടിയേറ്റ പാടുകളുൾ ഉൾപ്പടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. കൂടാതെ മിക്ക കുട്ടികളുടെയും ദേഹത്ത് Z എന്ന് എഴുതിയിട്ടുള്ളതായും പോലീസ് പറയുന്നു. മൂർച്ചയേറിയ ആയുധം കൊണ്ടാണ് ഇത് മാർക്ക് ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഉസ്താദുമാരെക്കുറിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നതായി മദ്രസ അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഉസ്താദുമാർക്കെതിരെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവരെ നിലവിൽ നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
പാകിസ്താനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും ഇല്ലാത്തതുമായ 36,000 മദ്രസകളിലായി 2.2 ദശലക്ഷം കുട്ടികൾ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. കിഴക്കൻ, പടിഞ്ഞാൻ, വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിലാണ് അധികം മദ്രസകളും സ്ഥിതിചെയ്യുന്നത്. ഇവിടേക്ക് എത്തുന്ന ഭൂരിഭാഗം കുട്ടികളും ദരിദ്ര കുടുംബത്തിൽ നിന്നുള്ളവരാണ്.