കൊച്ചി: മോട്ടോർ വാഹന വകുപ്പ് കണക്കില്ലാതെ പിഴ ഈടാക്കുന്നു എന്ന് കാണിച്ച് ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹന ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റോബിൻ ബസ് ഉടമ കിഷോറും ഹർജിക്കാരുടെ പട്ടികയിലുണ്ട്. മേയിൽ നിലവിൽ വന്ന ഓൾ ഇന്ത്യാ പെർമിറ്റ് ചട്ടങ്ങൾ പ്രകാരം ഓരോ പോയിന്റിലും നിർത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുണ്ട്. എന്നാൽ മോട്ടോർ വാഹന വകുപ്പ് ഇക്കാര്യത്തിൽ അനാവശ്യ പിഴ ഈടാക്കുന്നു എന്നും ഹർജിയിൽ പറയുന്നു.
അതേസമയം ഹർജി പരിഗണിച്ചപ്പോൾ മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവ്വീസ് നടത്താൻ റോബിൻ ബസിന് കോടതി ഇടക്കാല ഉത്തരവിൽ അനുവാദം നൽകിയിരുന്നു. പെർമിറ്റ് നിയമലംഘനം ഉണ്ടായാൽ പിഴ ഈടാക്കി ബസിന് സർവ്വീസ് തുടരാമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ ഇത് കണക്കാക്കാതെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ എംവിഡി പിഴയിട്ടത്. മറ്റ് ചില ഹർജിക്കാരുടെ വാഹനങ്ങൾക്ക് എംവിഡി പിഴ ചുമത്തിയതും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
ഇതിനിടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ചില ഭേദഗതികൾ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി നൽകിയ ഹർജി പരിഗണിക്കുന്നത് നീട്ടിയിരിക്കുകയാണ്. ഈ ഹർജി വ്യാഴാഴ്ചയാകും പരിഗണിക്കുക. അതേസമയം കേന്ദ്ര നിയമത്തിനെതിരെ ഹർജി നൽകാൻ സർക്കാരിന് കീഴിൽ ഉള്ള കെഎസ്ആർടിസിക്ക് എങ്ങനെ സാധിക്കുമെന്ന് നേരത്തെ ഹർജി സ്വീകരിച്ചപ്പോൾ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.