ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ മുസ്ലീങ്ങൾക്ക് മാത്രമായുള്ള നാല് ശതമാനം സംവരണം സംസ്ഥാനത്ത് നിന്ന് എടുത്തുകളയുമെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ. പ്രകടന പത്രികയിലെ എല്ലാ വാഗ്ദാനങ്ങളും ബിജെപി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അണ്ണാമലൈ.
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ആവശ്യമാണ്. ഭരണഘടന രൂപീകരിച്ചപ്പോൾ അതൊരു ലക്ഷ്യമായിരുന്നു. സുപ്രീം കോടതിയും ഇക്കാര്യത്തിൽ നടപടിയെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് തന്നെയാണ് ഇപ്പോൾ ബിജെപിയും ചെയ്യുന്നത്. ഇത് ബിആർ അംബേദ്കറും ഇന്ത്യൻ ഭരണഘടനയും വർഷങ്ങൾക്കുമുമ്പ് ആഗ്രഹിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വികസിത രാജ്യമായി മാറാനുള്ള യാത്രയിൽ തെലങ്കാനയിലെ ജനങ്ങളും ഉണ്ടായിരിക്കുമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് തെലങ്കാനയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാനത്തെ നാല് ശതമാനം മുസ്ലീം സംവരണം ഇല്ലാതാക്കി ഒബിസി, എസ്ടി, എസ്‌സി വിഭാഗങ്ങൾക്ക് സംവരണം നൽകുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ട്.