തമിഴ്നാട്: ലോകകപ്പ് പരാജയപ്പെട്ട ഇന്ത്യൻ ടീമിനെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചു കൊണ്ട് വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുലിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. കഠിനമായ വഴിയിലൂടെ ഉയർന്നുവന്ന പ്രധാനമന്ത്രിക്ക് പരാജയം എന്താണെന്നും പരാജയപ്പെടുന്നവരുടെ വേദനയെന്താണെന്നും കൃത്യമായി മനസിലാകും. ആ വികാരം പോലും മനസിലാക്കാൻ പറ്റുന്നില്ല എങ്കിൽ ഒരു ജന പ്രതിനിധിയായി തുടരാൻ രാഹുലിന് യോഗ്യതയില്ലെന്ന് അണ്ണാമലൈ തുറന്നടിച്ചു. മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് രാഹുലിന്റെ പക്വതയില്ലായ്മയെ ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ വിമർശിച്ചത്.
“നിരാശ തോന്നുമ്പോൾ കോൺഗ്രസ് വെറും ഒരു പാർട്ടിയായി മാറുന്നു. പ്രധാനമന്ത്രിയെ എങ്ങനെയും അവഹേളിക്കാൻ മാത്രമാണ് അവർ ആഗ്രഹിക്കുന്നത്. ഇന്ത്യൻ ടീം തോൽവിയുടെ വക്കിൽ നിൽക്കുമ്പോൾ ഒരു പ്രധാനമന്ത്രി അവർക്ക് ധൈര്യം പകരും. ഇത് പ്രധാനമന്ത്രിയുടെ സ്വഭാവ ഗുണമാണ്. അദ്ദേഹം അവർക്ക് മുന്നോട്ടുള്ള വിജയത്തിന് കരുത്ത് പകരുന്നു. പ്രധാനമന്ത്രിയുടെ വിജയത്തിന്റെ നിർവചനം വളരെ ലളിതമാണ്. നിങ്ങൾ നന്നായി കളിച്ചു, രാജ്യം മുഴുവൻ നിങ്ങൾക്കൊപ്പമുണ്ട് എന്നായിരുന്നു അദ്ദേഹം ക്രിക്കറ്റ് താരങ്ങളോട് പറഞ്ഞത്. രാജസ്ഥാനിൽ വലിയ പ്രചാരണം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന് പിന്തുണ അർപ്പിക്കാൻ എത്തിയത്”.
“ഡ്രസിംഗ് റൂം സന്ദർശിച്ച് ഓരോ കളിക്കാരനെയും ആശ്വസിപ്പിച്ചു. കഴിഞ്ഞ 9 വർഷമായി തുടർച്ചയായി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രിയാണിത്. വിജയിച്ചാൽ മാത്രമല്ല അദ്ദേഹം നമ്മളെ വിലമതിക്കുന്നത്. രാഹുലിനെപ്പോലുള്ളവർക്ക് ഒരിക്കലും അത് മനസ്സിലാക്കാൻ കഴിയില്ല. കഠിനമായ വഴിയിലൂടെ ഉയർന്നു വന്നതുകൊണ്ടാണ് പ്രധാനമന്ത്രി ഇങ്ങനെ ആശ്വസിപ്പിക്കുന്നത്. അദ്ദേഹം വിജയവും പരാജയവും കണ്ടിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം അദ്ദേഹം നിന്നു. അവരെ ആശ്വസിപ്പിച്ചു. രാഹുലിന് ലളിതമായ ഈ വികാരം മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ, നമ്മുടെ രാജ്യത്തെ ഒരു പൊതു പദവിയിലും ഇരിക്കാൻ രാഹുൽ യോഗ്യനല്ല”- അണ്ണാമലൈ പറഞ്ഞു.