വയനാട്: താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാവൂർ സ്വദേശി പരിയാരം മരക്കാര്‍ വീട്ടില്‍ റഷീദ(35)യാണ് മരിച്ചത്. ഒമ്പത് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ എട്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റ ഒൻപതും പതിനാലും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രി 9.30യോടെ ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. റഷീദയെ കൂടാതെ മുഹമ്മദ് ഷിഫിന്‍, മുഹമ്മദ് ഷാന്‍, അസ്‌ലം, ജിംഷാദ്, മുഹമ്മദ് നിഷാദ്, റിയ, അസ്യ, ഷൈജല്‍ എന്നിവരാണ് കാറിലുണ്ടായിരുന്നവര്‍. ചുരത്തില്‍ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലാണ് അപകടം നടന്നത്. ചുരം ഇറങ്ങിവരുന്നതിനിടെ ഇന്നോവ കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. റോഡില്‍ നിന്നും 200 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്.
അപകടത്തിൽപ്പെട്ട കാറിന് മുകളില്‍ പന മറിഞ്ഞു വീണിരുന്നതിനാൽ രക്ഷാപ്രവര്‍ത്തനം വൈകി. കാർ തുറക്കാൻ സാധിക്കാത്തതിനാൽ മുക്കത്ത് നിന്നും കല്‍പ്പറ്റയില്‍ നിന്നും അഗ്‌നിശമന സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാറ് മരത്തില്‍ തങ്ങി നില്‍ക്കുകയായിരുന്നു. വണ്ടി പൊളിച്ചാണ് ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പോലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവര്‍ത്തകരും മേൽനടപടികൾ സ്വീകരിച്ചു.