ഡെഹ്‌റാഡൂൺ: സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നു. തുരങ്കം നിർമ്മിച്ച് തൊഴിലാളികളെ പുറത്തെത്തിക്കാനായിരുന്നു നീക്കം. എന്നാൽ തുരങ്കത്തിന്റെ ഭാഗമായുള്ള ഉരുക്ക് മെഷിൽ തട്ടി തുരക്കാനുള്ള യന്ത്രത്തിന് തകരാർ സംഭവിക്കുകയായിരുന്നു. രക്ഷാദൗത്യം ഇനിയും മണിക്കൂറുകൾ നീളുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ കേന്ദ്രമന്ത്രി വി.കെ സിംഗ് സംഭവ സ്ഥലത്ത് എത്തി. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ഉത്തരകാശിയിൽ എത്തിയിട്ടുണ്ട്. ദൗത്യ വിവരങ്ങൾ പ്രധാനമന്ത്രിയെ യഥാസമയം അറിയിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊഴിലാളികളെ ഇന്ന് പുലർച്ചെ തന്നെ പുറത്തെത്തിക്കുമെന്നാണ് ദൗത്യ സംഘം അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക തകരാറുകൾ മൂലം വൈകുകയായിരുന്നു. പുറത്തെത്തിച്ച ഉടൻ തൊഴിലാളികൾക്ക് വൈദ്യസഹായം നൽകുന്നതിലേക്കായി അത്യാധുനിക ആംബുലൻസുകളും മെഡിക്കൽ സംഘത്തെയും ചുരത്തിന് സമീപത്തായി പുലർച്ചെ തന്നെ എത്തിച്ചിരുന്നു. തൊഴിലാളികളെ പുറത്തെത്തിക്കാനായി ആകെ 66 മീറ്റർ പാറയാണ് തുരക്കേണ്ടിയിരുന്നത്. ഇതിൽ 44 മീറ്റർ ഇന്നലെ തന്നെ തുരന്നിരുന്നു. 12 മീറ്റർ മാത്രമാണ് ഇനി ബാക്കിയുള്ളത്.
41 തൊഴിലാളികളാണ് ടണലിൽ കുടുങ്ങിക്കിടക്കുന്നത്. തീർത്ഥാടന കേന്ദ്രങ്ങളായ ചാർധാമുകളെ (ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി) ബന്ധിപ്പിക്കുന്ന പാതയുടെ ഭാഗമായുള്ള ടണലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പാറ ഇടിഞ്ഞുവീഴുകയായിരുന്നു. എൻഡിആർഎഫ്, എസ്ഡിആർഎഫ്, ബിആർഒ, ഐടിബിപി എന്നീ സർക്കാർ ഏജൻസികളാണ് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്.















