തിരുവനന്തപുരം: നവകേരള സദസിന് കുട്ടികളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ വിശദീകരണം തേടി ദേശീയ ബാലാവകാശ കമ്മീഷൻ. അഞ്ച് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഇത് സംബന്ധിച്ച് ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കാനൂൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷന് എബിവിപി പരാതി നൽകിയിരുന്നു. കുട്ടികളെ പരിപാടിക്കെത്തിക്കാനുള്ള സർക്കാർ ഉത്തരവ് സംബന്ധിച്ചുള്ള വാർത്തകൾ കൂടി കണക്കിലെടുത്താണ് ദേശീയ ബാലാവകാശ കമ്മീഷന്റെ നടപടി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതാണെന്നും വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നും ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് നവകേരള ബസിനെ വരവേൽക്കുന്നതിനായി സ്‌കൂൾ കുട്ടികളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത്. കണ്ണൂർ പാനൂരിലെ ചെമ്പാട് എൽപി സ്‌കൂളിലെ കുട്ടികളെ കൊണ്ടാണ് മുദ്രാവാക്യം വിളിപ്പിച്ചത്. മുഖ്യമന്ത്രി വരുന്ന വഴിയരികിൽ പൊരി വെയിലത്ത് നിർത്തി വിദ്യാർത്ഥികളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നു.