തിരുവനന്തപുരം: നവകേരള സദസിന് സ്‌കൂൾ വിദ്യാർത്ഥികളെ റോഡിലിറക്കിയ സംഭവത്തിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സ്‌കൂളിന് മുന്നിലൂടെ പോകുമ്പോൾ ‘ റ്റാറ്റാ’ പറയുന്നതിൽ എന്താണ് കുഴപ്പം എന്നാണ് എം.വി ഗോവിന്ദൻ ചോദിച്ചത്.
‘ യൂത്ത് കോൺഗ്രസുകാർ ചെയ്തത് പോലെ വണ്ടിക്ക് വട്ടം ചാടുകയല്ല അവർ ചെയ്തത്. സ്‌കൂളിന് മുന്നിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും പോയപ്പോൾ വിദ്യാർത്ഥികൾ ‘റ്റാറ്റാ’ കൊടുക്കുകയാണ് ചെയ്തത്. അതിലെന്താണ് കുഴപ്പം? സ്‌കൂൾ സമയത്ത് വിദ്യാർത്ഥികളെ മറ്റ് പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് സർക്കുലർ ഇറക്കിയപ്പോൾ മുഖ്യമന്ത്രിക്ക് ഇങ്ങനെ പോകേണ്ടി വരുമെന്ന് ആർക്കും അറിയില്ലല്ലോ.
നവകേരള സദസ്സിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഏശാത്തത് കൊണ്ട്, പരിപാടി അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. മുസ്ലീം ലീഗ് അക്കൂട്ടത്തിൽ ഉണ്ടെന്ന് കരുതുന്നില്ല. ജനസമ്പർക്കപരിപാടിയും നവകേരള സദസ്സുമായി താരതമ്യം ചെയ്യേണ്ടതില്ല. അന്നത്തെ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് നടത്തിയ ഒരു പരിപാടിയാണ് ജനസമ്പർക്ക പരിപാടി. ചിലർക്ക് മാത്രമാണ് അതിൽ ആനുകൂല്യങ്ങൾ കൊടുത്തത്. അതിന്റെ ആറിരട്ടി ഇപ്പോൾ കൊടുക്കുന്നുണ്ടെന്നും” എം.വി ഗോവിന്ദൻ പറഞ്ഞു.