കാഠ്മണ്ഡു: നേപ്പാളിൽ രാജഭരണം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. രാജ്യത്ത് പഴയ ഭരണ സംവിധാനം പുന:സ്ഥാപിക്കണമെന്നും രാജ്യത്തെ വീണ്ടും ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രക്ഷോഭം. കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നടന്ന റാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തു.
മുൻ രാജാവായ ജ്ഞാനേന്ദ്രയെ വീണ്ടും അധികാരത്തിൽ തിരിച്ചെത്തിക്കണമെന്നാണ് പ്രക്ഷോഭകർ ആവശ്യപ്പെടുന്നത്. രാജ്യത്ത് നടക്കുന്നത് കപട ജനാധിപത്യമാണെന്നും സമരക്കാർ ആരോപിക്കുന്നു. എന്നാൽ സമരത്തെ ശക്തമായി നേരിടാനാണ് പുഷ്പ കമൽ സർക്കാരിന്റെ തീരുമാനം. രാജ്യതലസ്ഥാനത്തെ പ്രധാന ഇടങ്ങളിൽ പ്രതിഷേധങ്ങൾ നടത്താനോ ഒത്തുകൂടാനോ പാടില്ലെന്ന് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞദിവസം നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. നിരവധി പ്രതിഷേധക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
2008 മേയ് 28 നാണ് നേപ്പാളിൽ രാജഭരണം അവസാനിച്ചത്. രാജാവായ ജ്ഞാനേന്ദ്ര തന്റെ അധികാരങ്ങൾ പൂർണമായും ജനപ്രതിനിധി സഭയ്ക്ക് വിട്ടുനൽകുകയായിരുന്നു. ശേഷം നേപ്പാളി കോൺഗ്രസിന്റെ ഗിരിജ പ്രസാദ് കൊയ്രാള പ്രധാനമന്ത്രിയായി ചുമതലയേറ്റു. എന്നാൽ 82 ദിവസത്തെ ഭരണത്തിനൊടുവിൽ ഭരണം മാവോയിസ്റ്റ് പാർട്ടിയുടെ പുഷ്പ കമൽ ദഹലിന്റെ കൈകളിലെത്തി. ഇതുവരെയുള്ള ചുരുങ്ങിയ കാലയളവിൽ 11 തവണയാണ് നേപ്പാളിൽ ഭരണമാറ്റം സംഭവിച്ചത്.