ശ്രീനഗർ: കുപ്വാരയിലെ ഡാർഡ് ഹാരെ ഗ്രാമത്തിലെ സാധാരണക്കാരുടെ ജീവൻ രക്ഷപ്പെട്ടത് സൈനികരുടെ സമയോചിതമായ ഇടപെടൽ മൂലം. പുലർച്ചെയുണ്ടായ വൻ തീപിടത്തത്തിൽ നിന്നാണ് പൻസ്ഗാം ക്യാമ്പിലെ സൈനികർ ഗ്രാമീണരുടെ ജീവൻ രക്ഷിച്ചത്.
ഇന്ന് പുലർച്ചെയാണ് ഡാർഡ് ഹാരെ ഗ്രാമത്തിൽ കെട്ടിടത്തിന് തീപിടച്ചതായി സൈനിക ഉദ്യോഗസ്ഥർക്ക് കോൾ ലഭിച്ചത്. ഒരു പാർപ്പിട സമുച്ചയത്തിൽ സൂക്ഷിച്ചിരിക്കുന്ന മരത്തടിയിൽ നിന്നാണ് തീപടർന്നതെന്ന് വ്യക്തമായതൊടെ സേന പ്രദേശത്തേക്ക് കുതിച്ചു. അഗ്നിശമന സംവിധാനങ്ങളോടു കൂടിയ ഒരു ക്വിക്ക് റിയാക്ഷൻ ടീമാണ് അവിടേക്ക് ചെന്നതെന്ന് സൈന്യത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
“ഇന്ത്യൻ ആർമിയുടെ അഗ്നിശമന യൂണിറ്റിന്റെ നേതൃത്വത്തിൽ തീയണച്ച് കെട്ടിടത്തിൽ നിന്ന് ആളുകളെ രക്ഷിച്ചു. പ്രദേശവാസികൾ, പോലീസ് , എമർജൻസി റെസ്പോണ്‍സ് ടീം എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. അതിനാൽ തന്നെ പെട്ടെന്ന് തീയണയ്ക്കാൻ സാധിച്ചു.
വിവരം ലഭിച്ച ഉടനെ സേന സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചതിനാൽ ജീവഹാനി ഉണ്ടായില്ല. സേനയുടെ അർപ്പണബോധവും സമയോചിതമായ ഇടപെടലിനേയും അഭിനന്ദിക്കുകയാണ് ഗ്രാമീണർ. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സൈന്യത്തിന്റെ കഴിവുകൾ മാത്രമല്ല, അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളുടെ ആഘാതം ലഘൂകരിക്കാനുള്ള സേനാംഗങ്ങളുടെ കഴിവിനെ വാഴ്ത്തുകയാണ് ഡാർഡ് ഹാരെയിൽ ഗ്രാമീണർ.