ലക്‌നൗ: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാലറ്റ് കൊള്ളയടിച്ച വ്യക്തികളാണ് ഇന്ന് ഇവിഎമ്മിനെ നിരസിക്കുന്നതെന്ന് യോഗി ആദിത്യനാഥ് വിമർശിച്ചു. പരാജയപ്പെടുമെന്ന് ഉറപ്പിച്ചപ്പോൾ ഇൻഡി സഖ്യം ഇവിഎമ്മിനെതിരെ കുപ്രചരണം നടത്തുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പാവുമ്പോൾ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഇൻഡി സഖ്യത്തിലുള്ള മറ്റ് പാർട്ടികളും ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത് സ്ഥിരമാണ്. ഇത് ആദ്യമായിട്ടല്ല ഇവർ ഇത്തരത്തിൽ പ്രസ്താവനകളിറക്കുന്നത്. 2014 മുതൽ കോൺഗ്രസിൽ നിന്ന് ഇത് തന്നെയാണ് നാം സ്ഥിരമായി കേൾക്കുന്നത്. എന്നാൽ ഞങ്ങൾക്ക് അവരോട് ഒന്ന് മാത്രമാണ് ചോദിക്കാനുള്ളത്. ഹിമാചൽപ്രദേശിലും കർണാടകയിലും കോൺഗ്രസ് അധികാരത്തിലേറിയത് ബാലറ്റ് പേപ്പർ ഉപയോഗിച്ചുകൊണ്ടാണോ? പരാജയപ്പെടുമ്പോൾ കോൺഗ്രസ് ഇത്തരത്തിൽ ന്യായീകരണങ്ങൾ കണ്ടെത്തും.”- യോഗി ആദിത്യനാഥ് പറഞ്ഞു.
2004 മുതലുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് ഇവിഎം സുതാര്യമാണെന്നുള്ളതാണ്. 2018ൽ രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേറിയത് ബാലറ്റ് പേപ്പർ ഉപയോഗിച്ചാണോയെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇൻഡി സഖ്യം നടത്തുന്നതെന്നും അവരുടെ പരാജയം അംഗീകരിക്കാൻ സാധിക്കാത്തതിനാൽ കോൺഗ്രസ് ഇവിഎമ്മിനെ കുറ്റപ്പെടുത്തുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
രാജ്യത്തെ എല്ലാ ജനങ്ങൾക്കും വോട്ട് രേഖപ്പെടുത്താനുള്ള അവകാശമുണ്ട്. തെറ്റിദ്ധാരണയുണ്ടാക്കി അവകാശങ്ങൾ നിഷേധിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു. 400 സീറ്റുകൾ എന്ന എൻഡിഎയുടെ സ്വപ്‌നം രാജ്യത്തെ ജനങ്ങൾ സാക്ഷാത്കരിക്കും. ഇതിന്റെ ദേഷ്യമാണ് ഇൻഡി സഖ്യം ഇവിഎമ്മിനെ കുറ്റപ്പെടുത്തി തീർക്കുന്നതെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു.