പ്രാചീന കലാരൂപങ്ങൾ കേരളത്തിൽ അന്യം നിൽക്കുകയാണ്. പുതു തലമുറയ്ക്ക് കേട്ടുകേൾവി പോലുമില്ലാത്ത പല കലാരൂപങ്ങളും മൺമറഞ്ഞ് പോയികൊണ്ടിരിക്കുന്നതിനിടയിലാണ് പ്രാചീന കലാരൂപമായ ‘പറകൊട്ടിപ്പാട്ട്’ ശബരിമലയിൽ സ്ഥാനം പിടിക്കുന്നത്. മാളികപ്പുറത്തെ പ്രധാന വഴിപാടാണ് പറകൊട്ടിപ്പാട്ട്.
പറചാറ്റെന്നും വിളിപ്പേരുള്ള പറകൊട്ടിപ്പാട്ട് 14 പേർ ചേർന്നാണ് മാളികപ്പുറത്ത് പാടുന്നത്. ചൊടലിയും ചൂരലും വളച്ചുണ്ടാക്കുന്ന പ്രത്യേക വാദ്യോപകരണമാണ് പറ. അതിലാണ് കലാകാരന്മാരായ സ്വാമികൾ കൊട്ടിപ്പാടുന്നത്. കൊട്ടിപാടുന്നത് ഭക്തരുടെ ദോഷങ്ങൾ അകറ്റുമെന്നാണ് വിശ്വാസം. മഹാഭാരതത്തിലെ നിഴൽകൂത്തുമായി ബന്ധപ്പെട്ടതാണ് വേലന്മാരുടെ പറകൊട്ടിപ്പാട്ടെന്നും ഐതിഹ്യമുണ്ട്. പറയ്ക്ക് പിന്നിലിരിക്കുന്ന വേലനെ മഹാദേവനായും പറയ്ക്ക് മുന്നിലിരിക്കുന്ന ഭക്തരെ അയ്യപ്പ സ്വാമിയായും സങ്കൽപ്പിച്ച് ഭഗവാന്റെ കേശാദിപാദം മന്ത്രം ജപിച്ച് ഭസ്മം തൊടുമ്പോൾ ഭക്തൻ പരിശുദ്ധനായി എന്നാണ് വിശ്വസിച്ച് പോരുന്നത്.