തിരുവനന്തപുരം: രാജ്യത്ത് ഇപ്പോൾ സ്ത്രീകളുടെ മുന്നേറ്റമാണ് നടക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പ്രവീൺ പവാർ. നഴ്സുമാരുൾപ്പെടെ കേരളത്തിലെ ആരോഗ്യപ്രവർത്തകർ ലോകമെമ്പാടും കൈയടി നേടുന്നത് അഭിമാനകരമാണെന്നും ഡോ.ഭാരതി പ്രവീൺ പവാർ പറഞ്ഞു. മഹിളാ സമന്വയവേദി തിരുവനന്തപുരം ജില്ലാഘടകത്തിന്റെ നേതൃത്വത്തിൽ നടന്ന സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രഗത്ഭരായ വനിതകളെ സ്ത്രീശക്തി സംഗമത്തിൽ കേന്ദ്രമന്ത്രി ആദരിച്ചു. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് മുൻ ഡയറക്ടർ ഡോ.ആശാ കിഷോർ, ശ്രീനാരായണഗുരു അന്തർദ്ദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ.സുഗീത.ബി, പി.ആർ.എസ് ഹോസ്പിറ്റൽ ഡയറക്ടർ പ്രിയാ ബാലൻ, കൂന്താണി എന്ന അപൂർവ കൈതച്ചക്ക കർഷകയായ പരപ്പി അമ്മ, റോളർ സ്കേറ്റിങ് താരം ആർച്ച എന്നിവർ ആദരം ഏറ്റുവാങ്ങി.
ചടങ്ങിൽ പത്മശ്രീ ലക്ഷ്മികുട്ടിയമ്മ ദീപം തെളിച്ചു. സ്ത്രീശക്തി സംഗമം അദ്ധ്യക്ഷ ഡോ.വി.തങ്കമണി അദ്ധ്യക്ഷയായി. മഹിള സമന്വയവേദി സംസ്ഥാന സംയോജക അഡ്വ. അഞ്ജനാദേവി പ്രബന്ധം അവതരിപ്പിച്ചു. പത്തനംതിട്ട ഋഷിജ്ഞാന സാധനാലയം ശ്രീശാന്താനന്ദമഠം സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ, ജില്ലാ സംയോജക ഡോ.വി.സുജാത, സ്ത്രീശക്തി സംഗമം ജനറൽ കൺവീനർ നീലിമ ആർ.കുറുപ്പ്, ട്രഷറർ വി.വി. ലക്ഷ്മിപ്രിയ തുടങ്ങിയവർ പങ്കെടുത്തു.