തിരുവനന്തപുരം: ധനുവച്ചപുരം വിടിഎം എൻ എസ് എസ് കോളേജിൽ എബിവിപി പ്രവർത്തകർക്ക് നേരെ ആക്രമണം.എസ് എഫ് ഐ സിപിഎം പ്രവർത്തകരാണ് അക്രമം അഴിച്ചു വിട്ടത്. പുറത്തു നിന്നെത്തിയ ഗുണ്ടാസംഘം വിദ്യാർത്ഥികളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മാരാകായുധങ്ങളുമായി എത്തിയ എസ് എഫ് ഐ – മാർക്സിസ്റ്റ് സംഘമാണ് കുട്ടികളെ ക്രൂരമായി മർദ്ദിച്ചത്. മൂന്ന് വിദ്യാർത്ഥികളുടെ നില അതീവ ഗുരുതരം.
പരിക്കേറ്റ വിദ്യാർത്ഥികളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജിലെ 3-ാം വർഷ വിദ്യാർത്ഥികളായ ആരോമൽ, ജിഷ്ണു, ഗോകുൽ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പോലീസിന്റെ സാന്നിധ്യത്തിലാണ് എസ് എഫ് ഐ സംഘം എബിവിപി വിദ്യാർത്ഥികളെ മർദ്ദിച്ചത്. കോളേജിലെ എ ബി വി പി യുടെ കൊടി തോരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ ഇതൊക്കെ കണ്ടു നിൽക്കുകയായിരുന്നു.
ഇക്കഴിഞ്ഞ കേരളാ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിൽ എതിരില്ലാത്ത വിജയമാണ് എബിവിപി നേടിയത്. നാൽപത്തിയൊന്ന് സീറ്റുകളിലും എബിവിപി തന്നെയാണ് വിജയിച്ചത്. തുടർച്ചയായ ഇരുപത്തിയാറാം വർഷമാണ് വിടിഎമ്മിൽ എബിവിപി യൂണിയൻ ജയിക്കുന്നത്. മീന നായരാണ് കോളേജ് യൂണിയൻ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. ഓരോ വർഷവും യൂണിയൻ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വി ടി എമ്മിൽ മാർക്സിസ്റ്റ് ഗുണ്ടകൾ പോലീസ് സഹായത്തോടെ അക്രമം നടത്തുക പതിവാണ്.
ധനുവച്ചപുരത്തെ തന്നെ മറ്റൊരു കലാലയത്തിൽ എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിൽ ആയുധങ്ങൾ നിർമ്മിച്ചത് മുൻപ് വാർത്തയായിരുന്നു . തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ധനുവച്ചപുരം ഐടിഐ യിലാണ് വിദ്യാർത്ഥികൾ പഠനമുറിയെ ആയുധ ശാലയാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ മുൻപ് ജനം ടിവി സംപ്രേഷണം ചെയ്തിരുന്നു.