നീണ്ട പ്രയത്നത്തിനും പ്രാർത്ഥനകൾക്കുമൊടുവിൽ സിൽക്യാര തുരങ്കത്തിൽ നിന്നും 41 പേരാണ് ഇന്നലെ പുതുജീവിതത്തിലേക്ക് എത്തിയത്. ശ്വാസം അടക്കി പിടിച്ച് നിറ കണ്ണുകളോടെ, പ്രാർത്ഥനകളോടെയാണ് കഴിഞ്ഞ 17 ദിവസങ്ങളായി ഉറ്റവരും ഉടയവരും കാത്തിരുന്നത്. ഓരോ തവണയും അവർക്കരികിലെത്തുമ്പോഴും പ്രതിസന്ധികൾ ഒന്നൊന്നായി വന്നുകൊണ്ടേയിരുന്നു. നിശ്ചയദാർഢ്യത്തിന്റെയും കൂട്ടായ പ്രയത്നത്തിന്റെയും ഫലം ഇന്നലെ കണ്ടു. രാജ്യത്തിന് ആശ്വാസ വാർത്തയെത്തി, ഖനിയിൽ കുടുങ്ങിയ 41 പേരും സുരക്ഷിതർ….
ഏറെ വൈകാരികമായ നിമിഷങ്ങൾക്കാണ് രാജ്യം ഇന്നലെ സാക്ഷ്യം വഹിച്ചത്. തന്റെ മകനെ സുരക്ഷിതമായി തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ലക്ഷ്മി എന്ന അമ്മ. പശ്ചിമ ബംഗാൾ സ്വദേശി സൗഭിക് പഖിര എന്ന മകനായി ഈ അമ്മയുടെ രാവും പകലുമില്ലാത്ത പ്രാർത്ഥന ഫലം കണ്ടതിന്റെ ആഹ്ലാദ കണ്ണീര് ഇന്റർനെറ്റ് ലോകത്തെയാകെ ഈറനണിയിച്ചു. 41 തൊഴിലാളികളും സുരക്ഷിതർ എന്ന വിവരം ലോകം അറിഞ്ഞപ്പോൾ മുത്‍ ഈ അമ്മയ്‌ക്ക് മകനുമായി ഒന്ന് സംസാരിക്കണമെന്ന് മാത്രമായിരുന്നു ചിന്ത.
മകന്റെ ശബ്ദം ആദ്യം കേട്ടപ്പോൾ തന്നെ പൊട്ടിക്കരച്ചിലായിരുന്നു ഇരുഭാഗത്ത് നിന്നും. പിന്നാലെ മകന്റെ ആരോഗ്യകാര്യത്തെ കുറിച്ചായി അമ്മയുടെ ചോദ്യം. ആരോഗ്യം എങ്ങനെയുണ്ട്, പരിശോധന നടത്തിയോ തുടങ്ങിയ കാര്യങ്ങൾ ലക്ഷ്മി തിരക്കി. ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും അമ്മ ഭയപ്പെടേണ്ടയെന്നുമായിരുന്നു മകന്റെ ആശ്വാസവാക്ക്.
ദൈവത്തിന് നന്ദി. അവിടുന്ന് നിന്നെ എല്ലായ്പ്പോഴും പൊന്നുപോലെ കാക്കുന്നു. നീ റെക്കോർഡ് സൃഷ്ടിച്ചു. നിന്നെ പോലൊരു മകനെ എന്റെ ഉദരത്തിൽ വഹിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കൂ. നിനക്കായി ഞാൻ പൂജാ പുഷ്പങ്ങൾ അയച്ചിട്ടുണ്ട്. -ലക്ഷ്മി മകനോട് ഫോണിൽ പറഞ്ഞു. കോൾ അവസാനിക്കുന്നതിന് മുന്നോടിയായി എത്രയും പെട്ടെന്ന് സുരക്ഷിതമായി വീട്ടിലെത്തണമെന്ന നിർദ്ദേശം ബന്ധുവും നൽകി.
കഴിഞ്ഞ നവംബർ 12-നാണ് ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ 41 ഖനി തൊഴിലാളികൾ കുടുങ്ങിയത്. 17 ദിവസത്തെ പരിശ്രമങ്ങൾക്കൊടുവിൽ ഇന്നലെയാണ് എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. എല്ലാവരും ആശുപത്രിയിൽ തുടരുകയാണ്. പ്രധാനമന്ത്രി തൊഴിലാളികളുമായി ഫോണിൽ സംസാരിച്ചു.