എറണാകുളം: കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഐ നേതാവ് എൻ. ഭാസുരാംഗൻ ഇന്ന് ജാമ്യാപേക്ഷ നൽകും. രോഗാവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകുന്നത്. റിമാൻഡിലിരിക്കെ ജനറൽ ആശുപത്രിയിൽ നടത്തിയ ചികിത്സാ രേഖകളും പ്രതിഭാഗം ഹാജരാക്കും.
അറസ്റ്റിലായതിന് പിന്നാലെ ഹൃദയസംബന്ധമായ അസുഖങ്ങൾ ചൂണ്ടിക്കാട്ടി റിമാൻഡ് ഒഴിവാക്കാൻ ഭാസുരാംഗൻ തുടക്കം മുതൽ ശ്രമിച്ചിരുന്നു. ഇഡിയുടെ കസ്റ്റഡി കാലവധിക്ക് ശേഷം കോടതിയിൽ ഹാജരാക്കിയപ്പോഴും ജയിലിലേക്ക് അയക്കരുതെന്നും, ഹൃദ്‌രോഗിയായ തനിക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമാണ് ഭാസുരാംഗൻ വാദിച്ചത്. ആവശ്യമെങ്കിൽ ചികിത്സ നൽകാൻ നിർദ്ദേശിച്ച് പ്രതിയെ കലൂർ പി എം എൽ എ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.
ജയിലിൽ വച്ച് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാസുരാംഗനെ കഴിഞ്ഞദിവസമാണ് ഡിസ്ചാർജ് ചെയ്ത് വീണ്ടും ജയിലിലേക്ക് മാറ്റിയത്. തുടർന്ന് രോഗാവസ്ഥ ചൂണ്ടിക്കാട്ടി ജാമ്യം തേടാനുള്ള നീക്കങ്ങളാണ് ഭാസുരാംഗൻ നടത്തിയത്.
ഇതിനിടെ കരുവന്നൂർ കേസിൽ മുഖ്യപ്രതി പി. സതീഷ് കുമാറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. പെരിങ്ങണ്ടൂർ ബാങ്ക് ഇഡിക്കെതിരെ നൽകിയ പരാതികളിലും ഇന്ന് കോടതി ഉത്തരവ് പറയും.