പത്തനംതിട്ട: സന്നിധാനത്ത് അയ്യപ്പൻമാരുടെ മനം കവർന്ന് അഞ്ച് വയസ്സുകാരൻ കന്നി അയ്യപ്പൻ. സന്നിധാനത്ത് നടന്ന മണികണ്ഠചരിതം മേജർ സെറ്റ് കഥകളിയിൽ കുഞ്ഞ് അയ്യപ്പനായി എത്തിയ അദ്വൈത് പ്രശാന്താണ് ഏവരുടെയും കണ്ണിലുണ്ണിയത്. കഥകളി കലാകാരനായ കലാമണ്ഡലം പ്രശാന്തിന്റെ രണ്ടാമത്തെ മകനാണ് അദ്വൈത്. കൊല്ലം മൈനാഗപ്പള്ളി മണിയൂർക്കാവ് കഥകളി കേന്ദ്രമാണ് മേജർ സെറ്റ് കഥകളി അവതരിപ്പിച്ചത്. അച്ഛൻ പ്രശാന്ത് മണികണ്ഠനായി വേഷമിട്ടപ്പോൾ കന്നി അയ്യപ്പനായ മകൻ ശ്രീധർമ്മശാസ്താവായി അരങ്ങിലെത്തി.
അച്ഛൻ മല ചവിട്ടുന്ന കാര്യം കേട്ടപ്പോൾ മുതൽ കുഞ്ഞ് അദ്വൈതിനും അയ്യപ്പസ്വാമിയെ കാണണമെന്നായി. അങ്ങനെയാണ് അച്ഛൻ കലാമണ്ഡലം പ്രസാദ് മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ തീരുമാനിച്ചത്. മാലയിട്ട് വ്രതം തുടങ്ങിയപ്പോൾ തന്നെ അച്ഛൻ ധർമ്മശാസ്താവിന്റെ മുദ്രകൾ അദ്വൈതിനെ അഭ്യസിപ്പിച്ചു തുടങ്ങിയിരുന്നു. പ്രശാന്തിന്റെ മൂത്ത മകനായ അഭിജിത്തും അരങ്ങിലെത്തിയിരുന്നു. മാളികപ്പുറമായാണ് അഭിജിത്ത് വേഷമിട്ടത്.
രണ്ട് മക്കൾക്കും കഥകളിയോട് നല്ല താല്പര്യം ഉള്ളതായി പ്രശാന്ത് പറയുന്നു. ജനിച്ചപ്പോൾ മുതൽ കഥകളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാണുന്നതു കൊണ്ടായിരിക്കാം രണ്ടുപേർക്കും കഥകളിയോട് വലിയ ഇഷ്ടമാണ്. കുഞ്ഞുകുഞ്ഞ് വേഷങ്ങളിൽ അരങ്ങിൽ എത്താറുമുണ്ട്. അങ്ങനെ അയ്യപ്പനെ കുറിച്ച് ചിന്തിച്ചപ്പോഴാണ് മകന്റെ കാര്യം പെട്ടെന്ന് മനസ്സിൽ വന്നത്. അയ്യപ്പനായി മകനെ ഇരുത്തിയാൽ നന്നാവുമെന്ന് തോന്നി. അവനോട് ഇക്കാര്യം പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം. രണ്ടാഴ്ചയായി ധർമ്മശാസ്താവിന്റെ മുദ്രകൾ പഠിക്കുകയാണ്. ഒപ്പ ഇരുത്തവും. രണ്ടാഴ്ചയായി വീട്ടിൽ ഇത് തന്നെയാണ് പരിപാടിയെന്ന് പ്രശാന്ത് സന്തോഷത്തൊടെ കൂട്ടിച്ചേർത്തു.
മക്കൾ ഇല്ലാത്ത പന്തളം രാജാവിന് മണികണ്ഠനെ ലഭിക്കുന്നതു മുതൽ ധർമ്മശാസ്താവായി പ്രതിഷ്ഠിക്കുന്നത് വരെയാണ് മണികണ്ഠ ചരിതം ആട്ടക്കഥയിൽ അവതരിപ്പിച്ചത്. പരവൂർ സ്വദേശി ബിജു വനമാലയാണ് മണികണ്ഠചരിതം ആട്ടക്കഥ രചിച്ചത്. അഞ്ചു വയസ്സുകാരൻ അദ്വൈത് മുതൽ അറുപത് വയസ്സുകാരൻ ബാലകൃഷ്ണൻ വരെ മുപ്പതോളം കലാകാരന്മാരാണ് സന്നിധാനത്ത് അവതരിപ്പിച്ച മേജർ സെറ്റ് കഥകളിയുടെ അരങ്ങിലും അണിയറയിലുമായി പ്രവർത്തിച്ചത്.