തിരുവനന്തപുരം: പിണറായി മുത്തച്ഛനെ പോലെ ആകണമെന്നാണ് കുട്ടികൾ ആഗ്രഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. സ്കൂൾ വിദ്യാർത്ഥികളെ നവകേരള സദസിൽ നിർബന്ധിച്ച് കൊണ്ട് വരുന്നതല്ലെന്നും അവരുടെ ഇഷ്ടത്തിനാണ് എത്തുന്നതെന്നും മന്ത്രി പറഞ്ഞു. നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് കുട്ടികളെക്കുറിച്ച് മന്ത്രി ആർ ബിന്ദു പ്രതികരിച്ചത്.
‘സ്കൂൾ വിദ്യാർത്ഥികളെ ആരും നിർബന്ധിച്ച് കൊണ്ടു വരുന്നതല്ല. കൊച്ചു കുട്ടികൾ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിലാണ് എത്തുന്നത്. വളരെ ജനപ്രിയമായ രീതിയിലാണ് മുഖ്യമന്ത്രി വരുന്നത്. അവരുടെ ഉറ്റസുഹൃത്തിനെപ്പോലെയാണ് മുഖ്യമന്ത്രിയെ കാണുന്നതെന്നും മന്ത്രി പറയുന്നു
‘പിണറായി മുത്തച്ഛനെ’ പോലെ ആകണം എന്നുവരെ കുട്ടികൾ പറയുന്ന ഒരു സ്ഥിതിയുണ്ട്. അതുകൊണ്ട്, അവർ അവരുടെ താല്പര്യത്തിന് വരുന്നതാണ്. അല്ലാതെ, നമ്മൾ ആരും നിർബന്ധിക്കുന്നതല്ല. ഓരോ വകുപ്പ് ഉദ്യോഗസ്ഥന്മാർ ഉത്തരവിറക്കുന്നതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണം.’- മന്ത്രി ആർ ബിന്ദു പറഞ്ഞു .