കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസ് പുറത്തുവിട്ട രേഖാ ചിത്രങ്ങളിൽ ഒന്ന് നഴ്സിംഗ് കെയർ ടേക്കറെന്ന് സംശയം. ഇവർ റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയെന്നും പോലീസിന് സൂചന ലഭിച്ചു. ഈ യുവതിയുമായി പെൺകുട്ടിയുടെ പിതാവിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. ഇവരുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നും ഇതിന്റെ പ്രതികാരമെന്നോണമാണോ കുട്ടിയെ തട്ടിക്കൊണ്ട് പോയത് എന്നുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനുമാണ് കുട്ടിയുടെ പിതാവിനെ ഇന്ന് ചോദ്യം ചെയ്യുന്നത്.
അതേസമയം കുട്ടിയെ കൊണ്ടുപോയ ഓട്ടോയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. കൊല്ലം രജിസ്ട്രേഷനിലുള്ള ഓട്ടോയാണ് കടത്തലിന് ഉപയോഗിച്ചത്. ഓട്ടോയുടെ മുന്നിൽ ചുവന്ന പെയിന്റിംഗും ഗ്ലാസിൽ എഴുത്തുമുണ്ട്. വാഹനത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ചിറക്കര സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊല്ലം ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. കുട്ടിയുമായി ആദ്യം കാറിലും പിന്നീട് സംഘം ഓട്ടോയിലുമാണ് സഞ്ചരിച്ചത്. കാറിന് ഒന്നിലധികം വ്യാജ നമ്പറുകൾ ഉണ്ടെന്നും ഒരേ റൂട്ടിൽ പല നമ്പർ പ്ലേറ്റുകൾ വച്ച് ഓടിച്ചതായും പോലീസ് കണ്ടെത്തി. കാർ വാടകയ്ക്ക് കൊടുത്തതെന്നാണ് പോലീസ് സംശയിക്കുന്നത്. ചിറയ്ക്കൽ, ചാത്തനൂർ ഭാഗത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം വാഹനം പല പ്രാവശ്യമായി കറങ്ങിയിരിക്കുന്നത്.