ശ്രീനഗർ: സമൂഹമാദ്ധ്യമങ്ങളിൽ ഭീകരവാദത്തെയും വിഘടനവാദത്തെയും പിന്തുണയ്‌ക്കുന്ന പോസ്റ്റുകൾ അനുവദിക്കില്ലെന്ന് ജമ്മുകശ്മീർ ഡിജിപി. ഭീകരവാദത്തെ പ്രോത്സാഹിപ്പിരക്കുന്നതോ സുരക്ഷാ സാഹചര്യങ്ങൾക്ക് തടസമുണ്ടാക്കുകയോ ചെയ്യുന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്നും ഡിജിപി ആർ ആർ സ്വയിൻ പറഞ്ഞു. ഇത് സംബന്ധിച്ചിള്ള നിയമ നടപടികൾ കശ്മീരിൽ ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന തരത്തിൽ ഒരു വിദ്യാർത്ഥി പങ്കുവെച്ച പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇത് ജമ്മുകശ്മീർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കർശന നിർദ്ദേശവുമായി ഡിജിപി രംഗത്തെത്തിയത്. ഭീകരവാദം, വിഘടനവാദം, വർഗീയ സംഘർഷങ്ങൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന എന്തെങ്കിലും തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുമെന്നും ഡിജിപി മുന്നറിയിപ്പ് നൽകി.
ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ചിത്രങ്ങൾ, വീഡിയോ, ഓഡിയോ എന്നിവ പോസ്റ്റ് ചെയ്യരുതെന്നും ഡിജിപി നിർദ്ദേശിച്ചു. ജമ്മുകശ്മീരിലെ സമാധാനാന്തരീഷം തകർക്കാൻ ഭീകരർ ശ്രമിക്കുന്നുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനായി ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും ഡിജിപി വ്യക്തമാക്കി.















