പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് ശുചിമുറിയിലെ ടാപ്പിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കി നൽകിയ വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തു വന്നത്. ഡിവൈഎഫ്ഐ എരുമേലി മേഖല സെക്രട്ടറി അബ്ദുൾ ഷെമീം നടത്തിയിരുന്ന കടയിലാണ് ഇത്തരത്തിൽ ഒരു പ്രവൃത്തി നടന്നത്. സംഭവത്തിൽ ലൈസൻസ് ഉടമയായ അബ്ദുൾ ഷെമീമിന് 25,000 രൂപ പിഴയിട്ടു. ആരോഗ്യ വകുപ്പാണ് പിഴ ചുമത്തിയത്. ഇതിൽ 15,000 രൂപ ഇയാൾ കഴിഞ്ഞ ദിവസം അടച്ചതായും ബാക്കി തുക പിന്നീട് അടയ്ക്കാമെന്നും അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു.
അതേസമയം ഷെമീം ആദ്യം കാരാറെടുത്തത് സ്റ്റേഷനറി സാധനങ്ങളും സിന്ദൂരവും വിൽക്കുന്ന കടയ്ക്കായിരുന്നു. പിന്നീട് അനധികൃതമായാണ് ചായക്കട സ്ഥാപിച്ചത്. വിജിലൻസും ആരോഗ്യ പ്രവർത്തകരും നടത്തിയ പരിശോധനയിലായിരുന്നു ഇക്കാര്യം കണ്ടെത്തിയത്. മണ്ഡലകാലം ആരംഭിച്ച സമയത്ത് തന്നെ ഷെമീം താൽക്കാലിക കടയും ആരംഭിച്ചിരുന്നു. ചായയും കാപ്പിയും നാരങ്ങാ വെള്ളവും വരെ സമീപത്തെ വൃത്തിഹീനമായ ടോയിലറ്റിലെ ടാപ്പിൽ നിന്നുള്ള വെള്ളം കൊണ്ടാണ് ഉണ്ടാക്കിയിരുന്നത്.