തൃശൂർ: 350 കോടി രൂപയുടെ ക്രമക്കേട് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി. സിപിഎം ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിമാരുടെ പേരിലാണ് ബാങ്കിൽ രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി കണ്ടെത്തിയത്. പാർട്ടി അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയിട്ടുണ്ട്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ ഈ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചിട്ടുണ്ടെന്നും ഇഡി അറിയിച്ചു.
അക്കൗണ്ട് വിവരങ്ങൾ സംബന്ധിച്ചാണ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ രണ്ട് തവണയായി ചോദ്യം ചെയ്തത്. ഇന്നലെയും വിശദമായി ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിനെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യലുമായി എം.എം. വർഗീസ് സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. അക്കൗണ്ട് വിവരങ്ങൾ പാർട്ടി സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് വർഗീസിന്റെ മൊഴി. നിഷേധാത്മകമായാണ് ചോദ്യം ചെയ്യലിനോടുള്ള പ്രതികരണം. എന്നാൽ ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നാണ് ഹാജരാകുമ്പോഴെല്ലാം എം.എം. വർഗീസ് ആവത്തിച്ചിരുന്നത്.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അന്വേഷണം കൂടുതൽ ബാങ്കുകളിലേക്ക് നീങ്ങുകയാണ്. ഇരുപതോളം സഹകരണ ബാങ്കുകൾ ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. നിരവധി പരാതികൾ ലഭിച്ച ബാങ്കുകളിലേക്കാണ് അന്വേഷണം.