മദ്ധ്യപ്രദേശിൽ ബിജെപിയിൽ നിന്നും ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസിൽ നിന്നും ഭരണം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച ആംആദ്മി പാർട്ടിയ്‌ക്ക് എന്തുപറ്റി എന്ന ചോദ്യമാണ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഉയർന്ന് വരുന്നത്. പഞ്ചാബിലെയും ഡൽഹിയിലെയും പാർട്ടിയുടെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലും പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. വൻ റോഡ് ഷോകളും റാലികളും സംഘടിപ്പിച്ച് തിരഞ്ഞെടുപ്പിൽ സജീവമാണെന്ന പ്രതീതി സൃഷ്ടിക്കാൻ ആംആദ്മി പാർട്ടിക്ക് സാധിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയും ഡൽഹി മുഖ്യമന്ത്രിയും തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുമായി ഒരൊറ്റ സീറ്റ് പോലും നേടാൻ കോൺഗ്രസിന് സാധിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. മൂന്ന് സംസ്ഥാനങ്ങളിലുമായി 200 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത്. ഇതിൽ രാജസ്ഥാനിൽ മത്സരിച്ച 80 സീറ്റുകളിലും പാർട്ടിക്ക് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസിൽ നിന്നും ബിജെപി ഭരണം പിടിച്ചെടുത്തതോടെ ഉത്തര ഭാരതത്തിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി ആംആദ്മി പാർട്ടി മാറിയിരിക്കുകയാണ്. നിലവിൽ ഹിമാചലിൽ മാത്രമാണ് ഉത്തര ഭാരതത്തിൽ കോൺഗ്രസ് ഭരണത്തിലുള്ളത്. എന്നാൽ ആപ്പ് ഡൽഹിയിലും പഞ്ചാബിലും ഭരണകക്ഷിയാണ്. ഈ അവകാശ വാദം ഇൻഡി മുന്നണിയിൽ പാർട്ടി ഉന്നയിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇൻഡി മുന്നണിയിൽ അരവിന്ദ് കേജരിവാളിന്റെ ശബ്ദത്തിന് ഇനി പ്രാധാന്യം ലഭിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.