ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ വീണ്ടും വയനാട്ടിൽ നിന്നുതന്നെ ജനവിധി തേടരുതെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. ബിജെപിയുടെ ഏതെങ്കിലും ശക്തി കേന്ദ്രത്തിൽ നിന്നുതന്നെ മത്സരിക്കണം. അതാണ് ജനങ്ങളുടെ ആഗ്രഹം. രാഹുൽ ബിജെപിയെ നേരിടണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ഇൻഡി മുന്നണിയിലെ കക്ഷികൾ തമ്മിൽ പരസ്പര വിശ്വാസം ഉണ്ടാകണം. തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് കോൺഗ്രസ് പഠിക്കണം. മുന്നണിയിൽ സീറ്റ് പങ്കുവെക്കലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ രണ്ട് അംഗങ്ങളാണ് സിപിഎമ്മിന് ലോക്സഭയിലുള്ളത്. രണ്ടും തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിനൊപ്പം മത്സരിച്ച് ലഭിച്ചതാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിച്ച മൂന്ന് സീറ്റുകളിലും പാർട്ടി പരാജയപ്പെട്ടിരുന്നു. തിരുവനന്തപുരം, തൃശൂർ, വയനാട് എന്നീ സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. വയനാട് മണ്ഡലത്തിൽ നിന്നും രാഹുൽ മത്സരിക്കുന്നതിനെ വിമർശിച്ച് നേരത്തെയും സിപിഐ രംഗത്തുവന്നിരുന്നു.