എറണാകുളം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻ ഭാസുരാംഗനെതിരെ കൂടുതൽ മൊഴികൾ പുറത്ത്. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റും, ബാങ്ക് ഭരണസമിതി മുൻ അംഗവും സിപിഎം നേതാവുമായ എ സുരേഷ് കുമാർ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഗോപകുമാർ, ബാങ്ക് സെക്രട്ടറി ബൈജു എന്നിവരെ ഇന്നലെ കൊച്ചി ഓഫീസിൽ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എൻ ഭാസുരാംഗന് എതിരായി പലരും മൊഴികൾ രേഖപ്പെടുത്തിയത്.
‘ക്രമക്കേടുകൾ വളരെ നേരത്തെ തന്നെ തുടങ്ങിയതാണ്. താൻ ബാങ്ക് ഭരണസമിതിയംഗമായിരുന്ന കാലത്തല്ല ക്രമക്കേടുകൾ നടന്നത്. ഭരണസമിതിയംഗമാകുന്നതിന് മുമ്പായിരുന്നു തട്ടിപ്പ് നടന്നത്. പാർട്ടി നിർദ്ദേശപ്രകാരം ഭരണസമിതിയിൽ നിന്ന് രാജി വച്ചിരുന്നുവെന്നും’- സുരേഷ് കുമാർ മൊഴി നൽകി. അതേസമയം ഭാസുരാംഗന്റെ മനസാക്ഷി സൂക്ഷിപ്പുകാരും, സാമ്പത്തിക ഇടപാടുകളിൽ പങ്കാളികളാവുകയും ചെയ്തവരെ കേന്ദ്രീകരിച്ചാണ് നിലവിൽ ഇഡി അന്വേഷണം പുരോഗമിക്കുന്നത്.
കേസിൽ റിമാൻഡിലുള്ള എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ പിഎംഎൽഎ കോടതിയാണ് പരിഗണിക്കുന്നത്. കള്ളപ്പണ ഇടപാടിൽ തങ്ങൾക്കെതിരെ തെളിവുകളൊന്നും ഇല്ലെന്നും വ്യാജമായിട്ടാണ് ഇഡി പ്രതി ചേർത്തതെന്നുമാണ് പ്രതികളുടെ വാദം. ഹൃദ്‌രോഗിയാണെന്നും, റിമാൻഡിലിരിക്കെയും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി എറണാകുളം ജനറൽ ആശുപത്രിയിൽ മൂന്ന് ദിവസത്തെ കിടത്തി ചികിത്സ ആവശ്യമായി വന്നെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. ചികിത്സാ രേഖകളും കൈമാറി. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് ജാമ്യം നൽകണമെന്നും ഭാസുരാംഗൻ കോടതിയെ അറിയിച്ചിട്ടുണ്ട്.