മലയാള സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ – ലിജോ ജോസ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. പൂർണ്ണമായും കാഴ്ചക്കാർക്ക് തിയേറ്റർ എക്‌സ്പീരിയൻസ് നൽകുന്ന ചിത്രമായിരിക്കുമിതെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ആരാധകരുടെ ആകാംക്ഷയേറെയാണ്്. കഴിഞ്ഞ ദിവസമാണ് മലൈക്കോട്ടൈ വാലിബന്റെ ടീസർ പുറത്തിറങ്ങിയത്.
വാലിബന്റെ വരവറിയിച്ച് കൊണ്ട് പുറത്തിറങ്ങിയ ടീസറിന് 24 മണിക്കൂറിനുള്ളിൽ 9.7 മില്യൺ കാഴ്ചക്കാരാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാള സിനിമയുടെ ടീസർ വ്യൂവർഷിപ് എന്ന റെക്കോർഡാണ് തകർത്തത്. ടീസർ 10 മില്യൺ കാഴ്ചക്കാരുമായി യൂട്യൂബിൽ ട്രെന്റിംഗിൽ ഒന്നാമതായി തുടരുകയാണ്. ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റെക്കോർഡാണ് മലൈക്കോട്ടൈ വാലിബൻ തകർത്തത്.
ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ മോഹൻലാലിന്റെ തമിഴ് ഡയലോഗുകളാണുള്ളത്. ടീസറിൽ നിലത്തിരിക്കുന്ന മോഹൻലാലിന്റെ കഥാപാത്രത്തിനെയാണ് കാണാനാവുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ടീസറിൽ നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ലിജോ ജോസ് എങ്ങനെയാണ് മോഹൻലാലിനെ ചിത്രത്തിൽ അവതരിപ്പിക്കുക എന്ന് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ജനുവരി 25-ന് ചിത്രം തിയേറ്ററുകളിലെത്തും.
മോഹൻലാലിനു പുറമേ സോണാലി കുൽക്കർണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആർ ആചാരി, ഹരിപ്രശാന്ത് വർമ, രാജീവ് പിള്ള, സുചിത്ര നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവടങ്ങളിലായിരുന്നു 130 ദിവസം നീണ്ട ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മലൈക്കോട്ടൈ വാലിബന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ജോൺ ആൻഡ് മേരി ക്രിയേറ്റിവ്‌സ്്, സെഞ്ച്വറി ഫിലിംസ്, മാക്‌സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്‌ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയും എഡിറ്റിംഗ് ദീപു ജോസഫുമാണ്. ചിത്രത്തിന്റെ മേക്കപ്പ് നിർവഹിക്കുന്നത് റോണക്‌സ് സേവ്യറാണ്.