ന്യൂഡൽഹി: യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഇടപാടുകളുടെ പരിധി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചില പ്രത്യേക കാറ്റഗറിയിൽ ഉൾപ്പെടുന്ന സേവനങ്ങൾക്കാണ് പരിധി ഉയർത്തിയിരിക്കുന്നത്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകളുടെ പരിധി 1 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തിയെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
ഇതുകൂടാതെ മ്യൂച്ചൽ ഫണ്ട് സബ്സ്‌ക്രിപ്ഷൻ, ഇൻഷുറൻസ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ, ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ്‌സ് തുടങ്ങിയ റെക്കറിംഗ് ഓൺലൈൻ ഇടപാടുകളുടെ പരിധി 15,000ൽ നിന്ന് 1 ലക്ഷം രൂപയായി ഉയർത്തിയതായും ആർബിഐ വ്യക്തമാക്കി.
സ്മാർട്ട് ഫോൺ ഉപയോഗിച്ച് ബാങ്ക് ഇടപാടുകൾ നടത്താൻ സാധിക്കുന്ന റിയൽ-ടൈം പേയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്. ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ ഇന്ത്യയിലെവിടെയിരുന്നും ഇതുവഴി ബാങ്ക് ഇടപാടുകൾ നടത്താൻ സാധിക്കും. യുപിഐയുടെ ജനപ്രീതി ഉയർന്നതോടെ യുഎഇ, ഫ്രാൻസ് തുടങ്ങി പല വിദേശരാജ്യങ്ങളിലും ഇത് നടപ്പാലാക്കിയിരുന്നു.