ന്യൂഡൽഹി: തമിഴ്നാട്ടിലെ മിഷോങ് ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ നാളെ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ സന്ദർശനം നടത്തും. ഇത് സംബന്ധിച്ച് പിഐബി വാർത്താക്കുറിപ്പ് പുറത്തിറക്കി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് അദ്ദേഹം എത്തുന്നത്. വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്ന അദ്ദേഹം ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം, രക്ഷാദൗത്യം എന്നിവ അവലോകനം ചെയ്യും. വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിച്ചവരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.
നാളെ ചെന്നൈ വിമാനത്താവളത്തിലെത്തുന്ന രാജീവ് ചന്ദ്രശേഖർ ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലെ മുടിച്ചൂർ വരദരാജപുരത്താണ് ആദ്യം സന്ദർശനം നടത്തുക. തുടർന്ന് വെസ്റ്റ് മാമ്പലം, ട്രിപ്ലിക്കെയ്ൻ ഏരിയയിലെ ഡോ.നടേശൻ റോഡ് എന്നിവിടങ്ങളിലേക്ക് പോകും. ചെന്നൈ ടി നഗറിലെ വൈദ്യറാം സ്ട്രീറ്റിൽ നടക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ വിവിധ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് സഹായധനം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു, ഇതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ സന്ദർശനം. ദുരന്തമുഖത്തെ കേന്ദ്ര ഇടപെടലാണ് ഇത് തെളിയിക്കുന്നത്.