ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ബ്രഡ് വിതരണം നിലച്ചു. കുടിശിക ലഭിക്കാതെ വന്നതിന് പിന്നാലെയാണ് ‘മോഡേൺ’ കമ്പനി മെഡിക്കൽ കോളേജിലെ ബ്രഡ് വിതരണം അവസാനിപ്പിച്ചത്. 20 ലക്ഷം രൂപയാണ് സർക്കാർ കമ്പനിക്ക് കൊടുക്കാനുള്ളത്. ഈ മാസം മുതലാണ് കമ്പനി ബ്രഡ് വിതരണം നിർത്തിയത്.
ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രഭാത ഭക്ഷണമായി നൽകുന്ന ബ്രഡ് വിതരണം മുടങ്ങിയതോടെ രോഗികൾ ബുദ്ധിമുട്ടിലായി. മിൽമ കമ്പനിക്കും വൻ തുകയാണ് സർക്കാർ കുടിശികയായി നൽകാനുള്ളത്. 15 ലക്ഷം രൂപയാണ് സർക്കാർ മിൽമ കമ്പനിക്ക് കൊടുക്കേണ്ടത്. അതും മുടങ്ങി കിടക്കുന്ന അവസ്ഥയാണ്. പണം തീർത്തും തന്നില്ലെങ്കിൽ പാൽ വിതരണവും ഉടനെ നിലക്കുമെന്ന് മിൽമ അറിയിച്ചിട്ടുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്നത്. ഇവർക്ക് ഏറെ പ്രയോജനകരമായിരുന്നു ബ്രഡ് വിതരണം. അതാണ് ഇപ്പോൾ മുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ഉപയോഗിച്ചാണ് രോഗികള്‍ക്ക് ബ്രഡും പാലും വിതരണം ചെയ്യുന്നത്. എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ഫണ്ട് മുടങ്ങിയെന്നാണ് അധികാരികളുടെ വാദം.















