എറണാകുളം: കേരളബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനൊവിച്ചിന് വീണ്ടും വിലക്കും പിഴയും. ചെന്നൈ മത്സരത്തിന് പിന്നാലെ റഫറിക്കെതിരെ നടത്തിയ വിമർശനത്തിനാണ് നടപടി. വ്യാഴാഴ്ച പഞ്ചാബ് എഫ്.സിയെ നേരിടാനിരിക്കെയാണ് കാെമ്പന്മാർക്ക് തിരിച്ചടിയുണ്ടായത്. ഒരു മത്സരത്തിൽ വിലക്കും ഒപ്പം 50,000 രൂപ പിഴയും നൽകിയിട്ടുണ്ട്.അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഡഷന്റെ അച്ചടക്ക സമിതിയുടേതാണ് തീരുമാനം. പരിശീലകന് വാർത്താ സമ്മേളനം നടത്താനുമാകില്ല. നടപടിയിൽ പ്രതിഷേധവുമായി ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലെ ബെംഗളുരുവിനെതിരായ മത്സരത്തിൽ വൗക്ക് ഔട്ട് നടത്തിയതിന് ഇവാന് പത്തുമത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നിരുന്നു.5 ലക്ഷം രൂപ പിഴയും ലഭിച്ചിരുന്നു. ബ്ലാസ്റ്റേഴ്സ് ലീഗിൽ മികച്ച പ്രകടനം നടത്തുന്നതിനിടെയാണ് വീണ്ടും പരിശീലകനെതിരെ നടപടി. റഫറിയിംഗിനെ പിഴവുകൾ ചൂണ്ടിക്കാട്ടിയതിന് പരിശീലകനെ വിലക്കിയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. പിഴവുകൾ തിരുത്താതെ നടപടി സ്വീകരിക്കുന്നത് ഉചിതമല്ലെന്നാണ് അവരുടെ വാദം.